എറണാകുളം: ജയിലിൽ ഭീഷണിയെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്‍റെ മൊഴി രേഖപ്പെടുത്തുന്നു. കൊച്ചി എൻ.ഐ.എ കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിയുടെ ആരോപണം.
നേരത്തെ ഡോളർ കടത്ത് കേസിൽ മന്ത്രിമാർക്കെതിരെ മൊഴി നൽകിയത് കസ്റ്റംസ് നിർബന്ധിച്ചതിനാലാണെന്നും മൊഴിമാറ്റാൻ സമ്മർദമുണ്ടെന്നും സരിത്ത് പരാതി ഉന്നയിക്കുന്നു. എൻ.ഐ.എ കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് സരിത്തിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്.
ജയിൽ സന്ദർശിക്കാനെത്തിയ അമ്മയോടാണ് സരിത്ത് ജയിൽ അധികൃതറുടെ ഭീഷണിയെ കുറിച്ച് പറഞ്ഞത്. തുടർന്ന് സരിത്തിന്‍റെ അഭിഭാഷകൻ ഈ കാര്യം എൻ.ഐ.എ കോടതിയിൽ ബോധിപ്പിക്കാൻ അനുമതി തേടുകയായിരുന്നു. ഇന്നലെ അപേക്ഷ പരിഗണിച്ച കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി സരിത്തിന്‍റെ മൊഴി രേഖപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രാവിലെ പതിനൊന്ന് മണിയോടെയാണ് സരിത്തിനെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലെത്തിച്ചത്. മൊഴി രേഖപ്പെടുത്തുന്നത് തുറന്ന കോടതിയിലാണെങ്കിലും വാർത്ത റിപ്പോർട്ട് ചെയ്യാൻ കോടതിക്ക് ഉള്ളിൽ പ്രവേശിക്കാൻ മാധ്യമ പ്രവർത്തകർക്ക് അനുമതി നൽകിയില്ല.
READ MORE:ചട്ടങ്ങള്‍ പാലിക്കുന്നില്ല, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ജയില്‍ സൂപ്രണ്ട്