എറണാകുളം: കഞ്ചാവ് കേസിലെ പ്രതി വൈദ്യുത തൂണിൽ കയറി ആത്മഹത്യ ചെയ്തു. കൊച്ചിയിൽ പിടിയിലായ പാലക്കാട് സ്വദേശി രഞ്ജിത്താണ് പൊലീസിന്‍റെ കയ്യിൽ നിന്നും കുതറി ഓടി വൈദ്യുത തുണിലേക്ക് വലിഞ്ഞു കയറി ആത്മഹത്യ ചെയ്‌തത്. കൊച്ചി അംബേദ്ക്കർ സ്‌റ്റേഡിയത്തിന് സമീപത്താണ് ദാരുണമായ സംഭവം നടന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയുമായി പൊലീസ് മഹസർ തയ്യാറാക്കുന്നതിനിടെ ഇയാൾ രക്ഷപെട്ട് ഓടുകയായിരുന്നു. പിന്നാലെ പൊലീസ് ഓടിയതോടെ വൈദ്യുത പോസ്റ്റിലേക്ക് കയറുകയായിരുന്നു. പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. പൊലീസും നാട്ടുകാരും നോക്കി നിൽക്കെ ഇയാൾ വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിൽ കിടക്കുകയായിരുന്നു. ഫയർഫേഴ്സെത്തി താഴെ ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളിൽ നിന്നും മൂന്ന് കിലേ കഞ്ചാവ് പിടിച്ചെടുത്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ജാമ്യം ലഭിക്കില്ലന്ന ഭയത്താലാണ് പ്രതി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.