എറണാകുളം: ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് കോതമംഗലം പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോതമംഗലം ചെറിയ പള്ളിത്താഴത്ത് നിന്നും പോസ്റ്റ് ഓഫീസ് ജങ്‌ഷൻ വരെ ബസ് കെട്ടിവലിച്ചാണ് പ്രതിഷേധം നടന്നത്. ആന്‍റണി ജോൺ എംഎൽഎ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. ഡീസലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കുക, ഒരു വർഷത്തേക്ക് നികുതി മുഴുവനായും പിൻവലിക്കുക, ബസുടമകൾക്ക് വ്യവസായം തുടരാൻ ബാങ്കുകളിൽ നിന്നും പലിശരഹിത വായ്‌പ അനുവദിക്കുക, ആനുപാതികമായ ബസ് ചാർജ് വർധനവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.
കോതമംഗലത്ത് സ്വകാര്യ ബസുടമകളുടെ 'ബസ് കെട്ടിവലിച്ച്' പ്രതിഷേധം
ലോക്ക് ഡൗണിന് ശേഷം പൊതുഗതാഗതം ഉപയോഗിക്കാൻ സാധാരണക്കാരായ ജനങ്ങൾ വിമുഖത കാണിക്കുന്നതും അമിതമായ ഇന്ധന വില വർധനവും പ്രതിസന്ധിയിലാക്കുന്നുവെന്ന് ബസ് ഉടമകൾ.
ലോക്ക് ഡൗണിന് ശേഷം പൊതുഗതാഗതം ഉപയോഗിക്കാൻ സാധാരണക്കാരായ ജനങ്ങൾ വിമുഖത കാണിക്കുന്നു. ഇതുമൂലം ബസുകളിൽ സീറ്റ് തികക്കാൻ പോലും യാത്രക്കാരെ ലഭിക്കുന്നില്ല. ഡീസലിന് അടിക്കുന്ന പൈസ പോലും ലഭിക്കുന്നില്ല. ദിവസവും 1000 മുതൽ 2000 രൂപ വരെ സ്വന്തം കയ്യിൽ നിന്ന് എടുത്താണ് സർവീസ് നടത്തുന്നത്. നാല് ജോലിക്കാർ ഉണ്ടായിരുന്നത് രണ്ടായി ചുരുക്കി. 200 ബസുകൾ സർവീസ് നടത്തുന്ന കോതമംഗലത്ത് നൂറിൽ താഴെ ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
ജൂലായ് ഒന്നിന് ശേഷം ബസുകൾ സർവീസ് നടത്തിയാൽ സർക്കാരിന് ബസുടമകൾ നികുതി അടക്കേണ്ടി വരും. കെഎസ്ആർടിസിയെ പോലെ പ്രൈവറ്റ് ബസുകളേയും പൊതുഗതാഗതമായി കണ്ട് സംരക്ഷിക്കണമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷൻ പറഞ്ഞു.