എറണാകുളം:പ്രാർഥനകളും പ്രതീക്ഷകളും വെറുതെയായില്ല, സിവിൽ പൊലീസ് ഓഫീസർ അജീഷ് പോൾ ആശുപത്രി വിട്ടു. അതിജീവനത്തിന്‍റെ പുതിയ ചരിത്രം രചിച്ചാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങുന്നത്. കൊവിഡ് ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റാണ് അജീഷ് പോളിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറയൂരിൽ വാഹന പരിശോധനക്കിടെ മാസ്ക്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവിൽക്കടവ് സ്വദേശി സുലൈമാൻ അജീഷ് പോളിനെയും, എസ്എച്ച്ഒ രതീഷിനെയും മർദ്ദിച്ചത്. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ അജീഷ് പോളിന് തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് അജീഷ് പോളിന്‍റെ സംസാരശേഷിയും, ശരീരത്തിന്‍റെ വലതു വശത്തെ ചലനശേഷിയും പൂർണമായും നഷ്ടമായിരുന്നു.
നെഞ്ചിടിപ്പിന്‍റെ മണിക്കൂറുകൾ
അതീവ ഗുരതരമായ ആരോഗ്യസ്ഥിയോടെയായിരുന്നു അജീഷ് പോളിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ജീവൻ നില നിർത്തുകയായിരുന്നു ഡോക്ടർമാർക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ ആറു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയ നടത്തി വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
തലയോട്ടി തകർന്ന് തലച്ചോറിൽ രക്തം കട്ട പിടിച്ചത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. തലച്ചോറിന്‍റെ ഇടതു വശത്ത് സംസാര ശേഷി നിയന്ത്രിക്കുന്ന സ്പീച്ച് സെന്‍ററിന് പരിക്കേറ്റതിനെ തുടർന്നായിരുന്നു സംസാരശേഷി നഷ്ടപെട്ടത്.
നാലാം ദിവസം പതിയെ ജീവിതത്തിലേക്ക്
ശസ്ത്രക്രിയക്ക് ശേഷം നാലാം ദിവസം നിലമെച്ചപ്പെട്ടതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ ഫിസിയോ തെറാപ്പി ചികിത്സയിലൂടെയാണ് കൈകാലുകളുടെ ചലനവും സംസാരശേഷിയും വീണ്ടെടുത്തത്. ഇപ്പോൾ കാര്യങ്ങൾ മനസിലാക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്. സാധാരണ രീതിയിൽ സംസാരശേഷി വീണ്ടെടുക്കാൻ ആറുമാസത്തോളം സ്പീച്ച് തൊറാപ്പി തുടരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ആശുപത്രി വിടുന്ന അജീഷ് പോളിനെ യാത്രയയക്കാൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ആശുപത്രിയിലെത്തി. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ വൈദ്യ സംഘത്തിന് നന്ദി രേഖപ്പെടുത്തിയാണ് അജീഷ് വീട്ടിലേക്ക് തിരിച്ചത്. അദ്ദേഹം വീണ്ടും കാക്കിയണിഞ്ഞ് പൊലീസ് സേനയുടെ ഭാഗമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് സഹപ്രവർത്തകൻ.
അജീഷ് പോൾ ആശുപത്രി വിട്ടു; തിരിച്ചുവരവിന്‍റെ സന്തോഷത്തിൽ പ്രിയപ്പെട്ടവർ സൗമ്യനായ പൊലീസുകാരന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍റെ സന്തോഷത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഗുരുതരമായി പരിക്കേറ്റ അജീഷ് പോളിനു വേണ്ടിയുള്ള പ്രാർഥനകളായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ നിറഞ്ഞു നിന്നത്. സംസ്ഥാന സർക്കാരാണ് ചികിത്സ ചെലവ് പൂർണമായും വഹിച്ചത്.