എറണാകുളം : നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ആദ്യ പടിയായി ഐ ബി എം സോഫ്റ്റ്‌വെയറുമായി വ്യവസായ മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി (Meeting held with IBM to develop Kochi as AI hub). ഐ ബി എമ്മിന്‍റെ എ ഐ സാങ്കേതിക വിദ്യയുടെ ഹബ്ബ് കൊച്ചിയില്‍ തുടങ്ങാന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
അന്താരാഷ്ട്ര എ ഐ ഉച്ചകോടി കൊച്ചിയില്‍ : മുഖ്യമന്ത്രി പിണറായി വിജയനുമായും ദിനേശ് നിർമ്മൽ കൂടിക്കാഴ്‌ച നടത്തി. മെയ് മാസത്തിൽ കൊച്ചിയില്‍ അന്താരാഷ്ട്ര എ ഐ ഉച്ചകോടി (Kochi AI global summit) നടത്തുമെന്ന് മന്ത്രി പി രാജീവ് (Minister of Industries P Rajeev) അറിയിച്ചു. ഐബിഎമ്മിന്‍റെ (IBM) എ ഐ ഹബ്ബായി കൊച്ചി മാറുന്നതോടെ ആഗോളതലത്തിലെ മികച്ച എ ഐ പ്രൊഫഷണലുകള്‍ കൊച്ചിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷകളേറെ : ഇതോടൊപ്പം മികച്ച പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിയെത്തും. പുതിയ ഐ ടി തലമുറയ്ക്കും ഇത് ഏറെ ഗുണകരമാകും. ഐബിഎമ്മിന്‍റെ എ ഐ കേന്ദ്രം കൊച്ചിയിലേക്ക് മാറുന്നതോടെ മറ്റ് ആഗോള ഐടി കമ്പനികളും സമാനമായ രീതിയില്‍ ചിന്തിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.