കേരളം

kerala

By

Published : Oct 28, 2019, 11:10 AM IST

Updated : Oct 28, 2019, 12:05 PM IST

ETV Bharat / state

കോതമംഗലം പള്ളി തർക്കം; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തി

ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് യാക്കോബായ വിശ്വാസികൾ. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിയിലും പരിസരത്തും വൻ പൊലീസ് സന്നാഹം ക്യമ്പ് ചെയ്‌തിട്ടുണ്ട്.

കോതമംഗലം

എറണാകുളം: കോതമംഗലം ചെറിയപള്ളിയിൽ പ്രവേശിക്കാനായി ഓർത്തഡോക്‌സ് വിഭാഗം പള്ളിക്ക് മുന്നിലെത്തിയതോടെ പള്ളി പരിസരത്ത് സംഘർഷാവസ്ഥ. ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് 10 മണിക്ക് ശേഷം പള്ളിയിൽ എത്തിയത്. എന്നാൽ ഒരു കാരണവശാലും ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിശ്വാസികൾ. പള്ളിക്കകത്തും പരിസരത്തും പതിനായിരക്കണക്കിന് വരുന്ന യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം തുടരുകയാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ സഹകരിക്കണമെന്നും അല്ലെങ്കിൽ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ആർ.ഡി.ഒ നിർദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

കോതമംഗലം പള്ളി തർക്കം; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തി

കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ 1934ലെ ഭരണഘടന നടപ്പാക്കണമെന്ന് കോടതി ഉത്തരവുള്ളതാണെന്നും പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ ഡി.ജി.പിക്കും കലക്‌ടർക്കും കത്ത് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പൊലീസ് സംരക്ഷണം നൽകണമെന്നും നടപടിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ അപ്പോൾ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ഓർത്തഡോക്‌സ് വിഭാഗം പറഞ്ഞു. തങ്ങളുടെ പൂർവ പിതാക്കന്മാർ പണിതുയർത്തിയ പള്ളിയിൽനിന്നും ഒരിക്കലും ഇറങ്ങില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്.

എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന മാർതോമ ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിനാണ് മേൽക്കൈ. അതിനാൽ തന്നെ യാക്കോബായ വിഭാഗത്തെ പള്ളിയിൽനിന്നും പരിസരത്തുനിന്നും ഒഴിപ്പിച്ചതിനുശേഷം ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കുകയെന്നുള്ളത് സാധ്യമല്ല. സംഘർഷമുണ്ടാക്കി പള്ളിയിൽ പ്രവേശിക്കാൻ പൊലീസും ശ്രമം നടത്താനുള്ള സാധ്യത കുറവാണ്. പിറവം പള്ളിയിലേതുപോലെ കോടതിയിൽ നിന്നും ഉത്തരവ് നേടി പള്ളിയിൽ പ്രവേശിക്കാനാകും ഓർത്തഡോക്‌സ് വിഭാഗം ഇനി ശ്രമിക്കുന്നത്.

കഴിഞ്ഞ നാല് തവണ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ കനത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാൽ ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിച്ച് രണ്ടാം കൂനൻകുരിശുസത്യം എന്നപേരിൽ വിശ്വാസ പ്രഖ്യാപനവും യാക്കോബായ വിഭാഗം നടത്തിയിരുന്നു. ഈ ചരിത്ര പ്രഖ്യാപനത്തിനുശേഷം വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭക്ക് കീഴിലെ എഴുന്നൂറോളം സൺഡേ സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികളും പള്ളിയിൽ ഒത്തുകൂടി പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചിരുന്നു.

Last Updated : Oct 28, 2019, 12:05 PM IST

ABOUT THE AUTHOR

...view details