എറണാകുളം :പ്രതികളിൽ നിന്ന് പണം തട്ടിയ കേസിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് നോട്ടിസ് നൽകി വിട്ടയച്ചു. ആഗസ്‌റ്റ് 16ന് വീണ്ടും കളമശ്ശേരി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഇതിനിടയിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇവരെ ആവശ്യമെങ്കിൽ ഏത് സമയത്തും വിളിപ്പിക്കും. ശിവപ്രകാശ്, സന്ദേശ്, വിജയകുമാർ , ശിവണ്ണ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയാണ് കേസെടുത്ത് വിട്ടയച്ചത്.
ഇവരിൽ നിന്നും പിടിച്ചെടുത്ത പണം കോടതിയിൽ സമർപ്പിക്കുമെന്നും തൃക്കാക്കര എസിപി പി.വി ബേബി പറഞ്ഞു. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് നിർബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് തന്നെ ഇതിൽ തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി മാർഗ നിർദേശ പ്രകാരമാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്.
കേസിനാസ്‌പദമായ സംഭവം :ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത കൊച്ചി സ്വദേശികളായ പ്രതികൾ, അഖിൽ ആൽബി, നിഖിൽ ജോസഫ് എന്നിവരെ വിട്ടയക്കാൻ കർണാടക പൊലീസ് ഉദ്യോഗസ്ഥർ പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ നാല് ലക്ഷം രൂപ ഇവർ കൈപ്പറ്റുകയും ചെയ്‌തിരുന്നു. തുടർന്ന് പ്രതികളുടെ പരാതിയിലാണ് നാല് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭീഷണിപ്പെടുത്തി പണാപഹരണം നടത്തിയ കുറ്റത്തിനാണ് പൊലീസ് ഉദ്യോസ്ഥർക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌തത്.
കർണാടക പൊലീസ് പിടികൂടിയ പ്രതികളിലൊരാളുടെ ബന്ധുവായ സ്‌ത്രീയുടെ പരാതിയിലാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരായ നാലുപേർക്കെതിരെ അന്വേഷണം തുടങ്ങിയത്. അഖിൽ ആൽബി, നിഖിൽജോസ് എന്നിവർ കർണാടക പൊലീസ് തങ്ങളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തുവെന്നും ഇരുപത്തിയഞ്ച് ലക്ഷം നൽകിയാൽ വിട്ടയക്കാമെന്ന് പറഞ്ഞതായും മൊഴി നൽകി. പിന്നീട് പത്ത് ലക്ഷം നൽകിയാൽ വിട്ടയക്കാമെന്ന് അറിയിച്ചുവെന്നും വ്യക്തമാക്കി. ഈ മൊഴി രേഖപ്പെടുത്തിയായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.