എറണാകുളം:കൊച്ചിയിൽ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി തുടരുന്നു. രണ്ട് ദിവസത്തിൽ നഗരപ്രദേശങ്ങളിൽ കേസെടുത്തത് പതിനെട്ട് പേർക്കെതിരെയാണ്. സിറ്റി പൊലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള വിവിധ സ്‌റ്റേഷനുകളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പതിനാല് പേർക്കെതിരെയാണ് കേസെടുത്തത്.
മരട്, അമ്പലമേട്, തോപ്പുംപടി, കണ്ണമാലി, എറണാകുളം നോർത്ത്, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കടവന്ത്ര, ഹാർബർ സ്‌റ്റേഷനുകളിലാണ് കേസുകൾ എടുത്തത്. റൂറൽ പൊലീസ് പരിധിയിൽ നാലു പേർക്കെതിരെയും കേസെടുത്തു. ഐപിസിയിലെയും കേരള പൊലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയത്.
പൂണിത്തുറയിൽ പൊതു സ്ഥലത്ത് മാലിന്യം തള്ളിയതിന് പേട്ടയിലെ സെന്‍റ് മേരീസ് മെഡിക്കൽസ്, എസ്‌എസ് മാർട്ട് വെജിറ്റബിൾസ് ആന്‍റ് പ്രൊവിഷ൯ സ്‌റ്റാർ എന്നീ സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. കുഴിക്കാട് കര ആശ്രമം റോഡിൽ മാലിന്യം തള്ളിയതിന് അമ്പാടിമല ഞാണിക്കൽ എ൯ആർ സാജു (52) വിനെ പ്രതിയാക്കി അമ്പലമേട് പൊലീസ് കേസെടുത്തു. കളമശ്ശേരി തോഷിബ ജങ്ഷന് സമീപം ജൈവമാലിന്യവും പ്ലാസ്റ്റിക്കും തള്ളിയതിന് കാസർകോട് മാധുർ ജീലാനി നഗറിൽ അഫ്‌സ മ൯സിലിൽ യു അബ്‌ദുൾ മുനീറിനെതിരെ കളമശ്ശേരി നഗരസഭ ഹെൽത്ത് സ്ക്വാഡിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
തോപ്പുംപടി ജങ്ഷന് സമീപം മാലിന്യം തള്ളിയ കേസിൽ തോപ്പുംപടി വടക്ക൯ വീട്ടിൽ ജോസി (72) നെതിരെയാണ് തോപ്പുംപടി പൊലീസ് കേസെടുത്തതത്. വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപം മാലിന്യം തള്ളിയതിന് വൈറ്റില കൊച്ചുകുളങ്ങത്ത് സാനു പ്രി൯സിനെതിരെ മരട് പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പാലത്തിന് സമീപം മാലിന്യം കൂട്ടിയിട്ടതിന് പത്തനംതിട്ട ചെറുകുളഞ്ഞി പുളിനിൽക്കുംപറമ്പിൽ ലിബി൯ ഊണിട്ടാ൯ ജോസഫ് (23), മട്ടാഞ്ചേരിയിൽ എസ്എച്ച് ഫൈസൽ (45) എന്നിവർക്കെതിരെയും കേസെടുത്തു. ടിഎം മുഹമ്മദ് റോഡിൽ കൊക്കേഴ്‌സ് തിയേറ്ററിന് സമീപം മാലിന്യം വലിച്ചെറിഞ്ഞതിന് തോപ്പുംപടി കൂട്ടുങ്ങൽ കെപി പ്രവീണിനെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.
വെല്ലിങ്‌ടൺ ഐലന്‍റ് –കുണ്ടന്നൂർ റോഡിൽ പുതിയറോഡ് പാർക്കിന് സമീപം മാലിന്യം തള്ളിയതിന് തിരുവനന്തപുരം വക്കം മണലിൽ എ൯ എബിനെ കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്‌തു. അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം മാലിന്യം തള്ളിയതിന് തൃശൂർ പീലക്കാട് മൂത്തേടത്ത് എംകെ ഹസനെതിരെ ഹാർബർ പൊലീസ് കേസെടുത്തു. കണ്ണമാലി പുത്ത൯തോട് പാലത്തിന് സമീപം മാലിന്യം തള്ളിയ കണ്ണമാലി കൊച്ചുപറമ്പിൽ ലിജോയ് ജേക്കബിനെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസെടുത്തു. പനയപ്പള്ളി കാനൂസ് തിയേറ്ററിന് സമീപം മാലിന്യം തള്ളിയതിന് ഫോർട്ടുകൊച്ചി തുരുത്തി കടവളപ്പിൽ ഫൈസൽ സമദിനെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു.
റൂറൽ പൊലീസ് പരിധിയിൽ മെയ് 18ന് പെരുമ്പാവൂർ, പിറവം പൊലീസ് സ്‌റ്റേഷനുകളിൽ ഓരോ കേസ് വീതം എടുത്തിട്ടുണ്ട്. മെയ് 19ന് അങ്കമാലി, കുറുപ്പംപടി സ്‌റ്റേഷനുകളിലും ഓരോ കേസ് വീതം രജിസ്റ്റർ ചെയ്‌തു. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം കര്‍ശനമായി തടയുന്നതിന് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിനും കോര്‍പറേഷനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിര്‍ദേശം നല്‍കിയിരുന്നു.