കേരളം

kerala

Karkadaka Vavu Bali | പിതൃസ്‌മരണയില്‍ കർക്കടക വാവുബലി

By

Published : Jul 17, 2023, 7:52 AM IST

Updated : Jul 17, 2023, 2:58 PM IST

കർക്കടക വാവുബലി ചടങ്ങുകൾ പുലര്‍ച്ചെ 12 മണിയോടെയാണ് ആരംഭിച്ചത്.

Karkataka Vavu Bali  Karkataka Vavu Bali 2023  Balitharppanam  karkataka Vavu Balitharppanam  aluva manappuram  വാവുബലി  കർക്കടക വാവുബലി  കർക്കടകവാവ്  ആലുവ  ആലുവ മണപ്പുറം
Karkataka Vavu Bali

ആലുവ മണപ്പുറത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍

എറണാകുളം:പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി. പുലർച്ചെയോടെ ആരംഭിച്ച കർക്കടക വാവുബലി ചടങ്ങുകൾ പൂർത്തിയായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആളുകൾ ബലിതർപ്പണ ചടങ്ങുകളില്‍ പങ്കെടുത്തു.

ആലുവ മണപ്പുറത്ത് ഇത്തവണ എണ്‍പതോളം ബലിത്തറകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല്‍പ്പതോളം പുരോഹിതന്‍മാരും അവരുടെ സഹായികളും ഉള്‍പ്പടെ നൂറോളം പേര്‍ ചേര്‍ന്നാണ് ബലികര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുലര്‍ച്ചെ 12 മണിക്ക് ശേഷമായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. രാവിലെ 11 മണിവരെ ചടങ്ങ് തുടരും.

പെരിയാറിലെ ജലനിരപ്പ് നിലവില്‍ സാധാരണ നിലയിലാണ്. ഈ സാഹചര്യത്തില്‍ തടസങ്ങള്‍ ഇല്ലാതെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുലര്‍ച്ചെ ഇവിടെ മഴ പെയ്‌തിരുന്നുവെങ്കിലും നിലവില്‍ അനുകൂല കാലാവസ്ഥയാണുള്ളത്.

അതേസമയം, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എറണാകുളം ജില്ലയില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ആലുവ മണപുറത്തെ സുരക്ഷ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നത്. ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ 360ലധികം പൊലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്.

അഗ്നിരക്ഷ സേന, സ്‌കൂബ ടീം, 250-ഓളം സിവില്‍ വൊളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് പെരിയാറില്‍ സുരക്ഷയൊരുക്കുന്നത്. ജില്ലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തോട്ടക്കാട്ടുകര കവലയില്‍ നിന്നും ആലുവ ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായി വിലക്കി.

തിരക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി (KSRTC) വിവിധ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസും നടത്തുന്നു. ശിവരാത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളള്‍ ബലികര്‍മ്മങ്ങള്‍ക്കായി എത്തുന്നത് കര്‍ക്കടവാവ് ബലിക്കാണ്.

സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും കര്‍ക്കടകവാവിനോട് അനുബന്ധിച്ച ബലിതര്‍പ്പണത്തിന് കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലം, വര്‍ക്കല, ശംഖുമുഖം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. കടലാക്രമണ ഭീഷണ നിലവിലുള്ള ശംഖുമുഖത്ത് ശക്തമായ സുരക്ഷ സംവിധാനങ്ങളോട് കൂടിയാണ് ചടങ്ങുകള്‍ നടന്നത്.

പുലര്‍ച്ചെ രണ്ട് മണിയോടെ ഇവിടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ദേവസവം ബോര്‍ഡിന്‍റെ ഉള്‍പ്പടെ പത്തോളം ബലിമണ്ഡപങ്ങളായിരുന്നു ശംഖുമുഖത്ത് സജ്ജമാക്കിയിരുന്നത്. അതേസമയം, ജില്ലയില്‍ കൂടുതല്‍ പേരെത്തുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ 3,500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പരശുരാമ സ്വാമി ക്ഷേത്രത്തിൽ നിലവിലുള്ള രണ്ട് ബലി മണ്ഡപങ്ങൾക്ക് പുറമേ ഏഴ് ബലി മണ്ഡപങ്ങൾ ക്ഷേത്രത്തിന് മുൻവശത്തും പുറത്തും നദിക്കരയിലും സജ്ജീകരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥിര ജീവനക്കാർക്ക് പുറമേ സ്പെഷ്യൽ ഡ്യൂട്ടിക്കായി ദേവസ്വം ജീവനക്കാരെയും നിയോഗിച്ചിരുന്നു.

കോട്ടയം ജില്ലയില്‍ നാഗമ്പടം, മഹാദേവക്ഷേത്രം, വേദഗിരി ധര്‍മ്മശാസ്‌ത ക്ഷേത്രം, വെന്നിമല ശ്രീരാമ ലക്ഷമണ ക്ഷേത്രം, തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രം, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണം നടന്നത്.

മലബാറിലെ വിവിധ കേന്ദ്രങ്ങളിലും ബലിതർപ്പണ ചടങ്ങുകളുടെ ഭാഗമായി പുലർച്ചെ മുതല്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലപ്പുറം ജില്ലയിലെ തിരുനാവായ നാവ മുകുന്ദ ക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളില്‍ പതിനായിരങ്ങൾ ബലിതർപ്പണം നടത്താന്‍ എത്തിയിരുന്നു.

Last Updated : Jul 17, 2023, 2:58 PM IST

ABOUT THE AUTHOR

...view details