എറണാകുളം:കളമശ്ശേരി മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാകേന്ദ്രമാക്കും. ജില്ലയിൽ പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആശുപത്രിയിൽ ഇതിനാവശ്യമായ തയ്യാറെടുപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
ഐസിയു, ഓക്സിജൻ സൗകര്യങ്ങൾ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിലും വർധനവുണ്ട്. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മറ്റ് രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും.
മെഡിക്കൽ കോളജിൽ ഇപ്പോൾ എഴുപതോളം കൊവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഗോ ബ്രഗഡെ എന്നിവർ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. തുടർന്ന് കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമടുത്തു. കഴിഞ്ഞ വർഷം കൊവിഡിന്റെ ആദ്യ ഘട്ടത്തിലും കളമശ്ശേരി മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു.