കേരളം

kerala

ETV Bharat / state

കുസാറ്റ് ദുരന്തം; അധ്യാപകരുടെ അശ്രദ്ധയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും

Cusat Tragedy: കുസാറ്റ് ദുരന്തത്തില്‍ കെഎസ്‌യു നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. ദുരന്തം അധ്യാപകരുടെ വീഴ്‌ചയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും.

By ETV Bharat Kerala Team

Published : Jan 18, 2024, 5:44 PM IST

Cusat Tragedy Case  കുസാറ്റ് ദുരന്തം  കുസാറ്റ് കേസ് ഹൈക്കോടതി  Cusat Case Negligence Of Teachers
Govt Said Cusat Tragedy Is The Negligence Of Teachers In Hc

എറണാകുളം:കുസാറ്റ് ദുരന്തത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്നും അശ്രദ്ധയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹുവും കോടതിയിൽ സത്യവാങ്മൂലം നൽകി. കൃത്യമായ ആസൂത്രണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് രജിസ്ട്രാറെ സംരക്ഷിക്കുന്നതാണെന്നും ദീപക് കുമാർ സാഹു കോടതിയെ അറിയിച്ചു.

സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് അടക്കം സമർപ്പിക്കാൻ നിർദേശിക്കണമെന്ന് ഹർജിക്കാരനായ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്ന് ഹർജിക്കാരൻ പറഞ്ഞപ്പോൾ പൊലീസ് അന്വേഷണം നടത്തുന്നത് നല്ലതല്ലേയെന്ന് കോടതി പറഞ്ഞു. ഹർജി ഫെബ്രുവരി 2ന് ഹൈക്കോടതി പരിഗണിക്കും.

കുസാറ്റ് ദുരന്തവും കേസും:2023നവംബര്‍ 25നാണ് കൊച്ചിയില്‍ കുസാറ്റ് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചത്. കുസാറ്റിലെ ടെക്‌ ഫെസ്റ്റിനിടെയായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളും ഫെസ്റ്റ് കാണാനെത്തിയ യുവാവും അടക്കം നാല് പേരാണ് മരിച്ചത്.

കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നീ വിദ്യാര്‍ഥികളും കുസാറ്റിലെ വിദ്യാര്‍ഥിക്കൊപ്പം ഫെസ്റ്റ് കാണാന്‍ എത്തിയ പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ആല്‍വിന്‍ ജോസഫ് എന്നിവരുമാണ് മരിച്ചത്. ടെക്‌ ഫെസ്റ്റിനിടെ പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളക്കിടെയാണ് അപകടം ഉണ്ടായത്.

പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തില്‍ വന്‍ തിരക്കായിരുന്നു. ഇതിനിടെ മഴ പെയ്‌തതോടെ പുറത്ത് നിന്നുള്ളവര്‍ കൂടി ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറി. ഇതോടെ ഓഡിറ്റോറിയത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 40ലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

ദുരന്തത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കോളജ് പ്രിന്‍സിപ്പലിനെയും മറ്റ് രണ്ട് അധ്യാപകരെയും പ്രതി ചേര്‍ക്കുകയും ചെയ്‌തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇതിന് പിന്നാലെ അന്വേഷണ റിപ്പോര്‍ട്ടും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ അന്വേഷണം തുടരുമ്പോള്‍ ആവശ്യമെങ്കില്‍ കൂടുതല്‍ അധ്യാപകരെ പ്രതി ചേര്‍ക്കുമെന്നും അന്വേഷണ സംഘം സൂചന നല്‍കി .

Also Read:കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലും അധ്യാപകരും പ്രതികള്‍; അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ABOUT THE AUTHOR

...view details