എറണാകുളം:കുസാറ്റ് ദുരന്തത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്നും അശ്രദ്ധയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹുവും കോടതിയിൽ സത്യവാങ്മൂലം നൽകി. കൃത്യമായ ആസൂത്രണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് രജിസ്ട്രാറെ സംരക്ഷിക്കുന്നതാണെന്നും ദീപക് കുമാർ സാഹു കോടതിയെ അറിയിച്ചു.
സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് അടക്കം സമർപ്പിക്കാൻ നിർദേശിക്കണമെന്ന് ഹർജിക്കാരനായ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്ന് ഹർജിക്കാരൻ പറഞ്ഞപ്പോൾ പൊലീസ് അന്വേഷണം നടത്തുന്നത് നല്ലതല്ലേയെന്ന് കോടതി പറഞ്ഞു. ഹർജി ഫെബ്രുവരി 2ന് ഹൈക്കോടതി പരിഗണിക്കും.
കുസാറ്റ് ദുരന്തവും കേസും:2023നവംബര്‍ 25നാണ് കൊച്ചിയില്‍ കുസാറ്റ് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചത്. കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളും ഫെസ്റ്റ് കാണാനെത്തിയ യുവാവും അടക്കം നാല് പേരാണ് മരിച്ചത്.