എറണാകുളം:കാട്ടാനശല്ല്യം രൂക്ഷമായ വടാട്ടുപാറയിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ച് വനം വകുപ്പ്. വന്യജീവി ശല്ല്യം രൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നാണ് കുട്ടമ്പുഴ. അതിൽതന്നെ വടാട്ടുപാറയിലാണ് കാട്ടാനശല്ല്യം അതിരൂക്ഷം. വടാട്ടുപാറ പുളിമൂട്‌ചാൽ മുതൽ മീരാൻസിറ്റി വരെയുള്ള പ്രദേശത്തും ചക്കിമേട് ഭാഗത്തുമാണ് ഒരു കിലോമീറ്റർ ചുറ്റളവില്‍ ഫെൻസിങ് സ്ഥാപിച്ചിരിക്കുന്നത്.
കാട്ടാനശല്ല്യം രൂക്ഷം; വടാട്ടുപാറയിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ച് വനം വകുപ്പ്
വടാട്ടുപാറ പുളിമൂട്‌ചാൽ മുതൽ മീരാൻസിറ്റി വരെയുള്ള പ്രദേശത്തും ചക്കിമേട് ഭാഗത്തുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ചിരിക്കുന്നത്.
വന്യജീവി ശല്ല്യത്തിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഹാങ്ങിങ് ഫെൻസിങ് വളരെ ഫലപ്രദമാണെന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കൊറബേൽ പറഞ്ഞു. ഒരു കിലോമീറ്ററിൽ മാത്രം ഒതുക്കാതെ കാട്ടാന ശല്ല്യമുള്ള കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ മേഖലകളിലും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണ രീതിയിലുള്ള ഫെൻസിങ് കാട്ടാനകൾ നശിപ്പിപ്പിക്കുന്നതും ജനവാസ മേഖലകളിലിറങ്ങി കർഷകരുടെ കൃഷി നശിപ്പിക്കുന്നതും പതിവാണ്. എന്നാൽ, ഹാങ്ങിങ് ഫെൻസിങിന്‍റെ വൈദ്യുതി കമ്പികൾ പ്രത്യേക രീതിയിൽ തൂങ്ങി കിടക്കുന്നതിനാൽ ആനകൾക്ക് ഫെൻസിങ് തൂണുകളിൽ എത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത് സുരക്ഷിതമാണെന്നാണ് പ്രദേശവാസികളും അഭിപ്രായപ്പെടുന്നത്.