എറണാകുളം: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പ്രോസിക്യൂഷനാണ് വിചാരണ കോടതിയെ സമീപിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ മുകേഷ് എം.എൽ.എയുടെ സാക്ഷിവിസ്താരം പൂർത്തിയായി. കൊച്ചിയിലെ പ്രത്യേക സി.ബി ഐ കോടതിയിൽ രഹസ്യമായാണ് വിസ്താരം നടന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും കോടതിയിൽ ഹാജരായി. ഇതോടെ പ്രോസിക്യൂഷൻ പട്ടികയിലുള്ള 46 പേരുടെ സാക്ഷിവിസ്താരമാണ് പൂർത്തിയായത്.
ദിലീപിന്‍റെ ജാമ്യത്തിനെതിരായ ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി
ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പ്രോസിക്യൂഷനാണ് വിചാരണ കോടതിയെ സമീപിച്ചത്.
പ്രോസിക്യൂഷൻ സാക്ഷിയായ നടൻ മുകേഷിന് കോടതിയിൽ ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് കോടതിയിൽ ഹാജരായി മൊഴി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു വർഷത്തോളം മുകേഷിന്‍റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തുകയും സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടായിരുന്നോയെന്ന് തനിക്കറിയില്ലെന്നും അറസ്റ്റ് ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തിരുന്നില്ലെന്നും മുകേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസ് ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ വിചാരണ കോടതിക്ക് നിർദേശം നൽകിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് വിചാരണ നടപടികൾ നീണ്ടു പോയി. ഇതേ തുടർന്ന് വിചാരണ കോടതി ജഡ്ജി സുപ്രിം കോടതിയെ സമീപിച്ചതിനെ തുടർന്ന് ആറുമാസത്തേക്ക് സമയം നീട്ടി നൽകി. ഈ സമയപരിധി അടുത്ത ജനുവരി മാസത്തിലാണ് അവസാനിക്കുക.