കൊച്ചി: പ്രകൃതിയെ മറന്നുള്ള വികസനം ശാശ്വതമല്ലെന്നാണ് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ ഓർമിപ്പിക്കുന്നതെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. കലക്‌ട്രേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ മറന്നുള്ള വികസനം ശാശ്വതമല്ല: വി എസ് സുനിൽകുമാർ
സർക്കാർ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജനകീയമായി മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായും മന്ത്രി വി എസ് സുനിൽകുമാർ
പ്രകൃതിദുരന്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ജനതയെ ഒറ്റക്കെട്ടായി സഹായിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ജനങ്ങളുടെ സഹായത്തോടെ പ്രളയബാധിതരെ ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജനകീയമായി മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. വ്യത്യസ്‌തമായ അഭിപ്രായ പ്രകടനത്തിനുള്ള സമയമല്ലിത്. നാടിനെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും ഒരുമിച്ചെടുക്കണം. കഴിഞ്ഞ പ്രളയകാലത്ത് കേരളീയ ജനത ഉയർത്തിപ്പിടിച്ച മഹത്തായ ഐക്യബോധത്തോടുകൂടി മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം. ഈ പേമാരിയിൽ മാത്രം നൂറിലധികം മനുഷ്യ ജീവനുകൾ കേരളത്തിൽ പൊലിഞ്ഞുവെന്നത് സ്വാതന്ത്ര്യദിനത്തിന്‍റെ സന്തോഷത്തിനിടയിലും ദുഃഖിപ്പിക്കുന്നു. ഇഷ്‌ടമുള്ള മതത്തിൽ വിശ്വസിച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടമുള്ള ജീവിതശൈലി സ്വീകരിച്ച് പരസ്‌പര ബഹുമാനത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്ന പൗരന്മാരാണ് ഭാരതത്തിന്‍റെ ശക്തി. സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്‍റെയും എല്ലാവരെയും ഒന്നായി കാണുന്നതിന്‍റെയും പൈതൃകമാണ് നമുക്കുള്ളത്. ഇവിടെ എല്ലാവർക്കും ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.