എറണാകുളം : ചൂർണിക്കര വ്യാജരേഖ കേസിൽ ഇടനിലക്കാരന്‍ അബു പൊലീസ് പിടിയിൽ . കാലടി സ്വദേശിയായ അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ വ്യാജരേഖ ഉണ്ടാക്കാന്‍ ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് അബു മൊഴി നല്‍കിയതായാണ് വിവരം. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വ്യാജരേഖ നിർമിച്ചത് അബു ആണെന്ന വിവരം ഭൂവുടമ വെളിപ്പെടുത്തിയത് മുതൽ ഇയാൾ ഒളിവിലായിരുന്നു. അതിനാൽ അബു വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കാലടി ശ്രീഭൂതപുരത്തെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു . ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ചൂർണിക്കര പഞ്ചായത്തിലെ 14-ാം വാർഡിൽ മുട്ടത്ത് ദേശീയപാതയോടു ചേർന്ന് നികത്തിയെടുത്ത തണ്ണീർത്തടം പുരയിടമാക്കി മാറ്റാനാണ് ഇവർ വ്യാജരേഖ ഉണ്ടക്കിയത്. ഇതിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കി എന്നാൽ തണ്ണീര്‍തടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപെടുകയായിരുന്നു.