എറണാകുളം: സ്വർണക്കടത്തിന് പിന്നാലെ മയക്കുമരുന്ന് കേസിലും സിപിഎം പ്രതിക്കൂട്ടിലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് എസ്. ജയകൃഷ്ണന്‍റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്‍റെ മകന് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം.
സിപിഎമ്മിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബിജെപി
കോടിയേരി ബാലകൃഷ്ണന്‍റെ മകന് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എം ടി രമേശ് പറഞ്ഞു.
ഈ വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കേണ്ടത് വൈകാരികമായല്ല. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഉത്തരവാദിത്തമുള്ള മറുപടിയാണ്. കോടിയേരിയുടെ മറ്റൊരു മകനുമായി ബന്ധപ്പെട്ട ദുബൈയിലെ വഞ്ചനാകുറ്റം ഒത്തുതീർപ്പാക്കിയത് കോടികൾ നൽകിയാണ്. ഇതിനാവശ്യമായ പണം നൽകിയത് ലഹരി മാഫിയാണെന്ന സംശയമുയരുകയാണെന്നും എം ടി രമേശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചികിത്സക്കുള്ള അമേരിക്കൻ യാത്രയിലും അദ്ദേഹം ദുരൂഹത ആരോപിച്ചു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി കേരളത്തിൽ വാർത്താ സമ്മേളനം നടത്തി പറഞ്ഞതെന്നും എന്നാൽ അമേരിക്കൻ മലയാളി സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് താൻ പോകുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത് സംശയം വർധിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാലാണ് ബിജെപി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും അദേഹം പറഞ്ഞു. ബിജെപി ജില്ലാ - സംസ്ഥാന നേതാക്കൾ ഉപവാസ സമരത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.