എറണാകുളം: ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. എറണാകുളത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം പതിനാറ് ആയതോടെയാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ ജില്ലയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മൂന്നാർ യാത്ര കഴിഞ്ഞെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച യു.കെ സംഘാംഗങ്ങളിൽ ഒരാളുടെ ഭാര്യയായ 61 വയസുള്ള സ്‌ത്രീക്കും, ദുബായിൽ നിന്നും എമിറേറ്റ്സ് ഫ്ളൈറ്റ് വഴി കൊച്ചിയിൽ എത്തിയ 56 കാരനായ എറണാകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. കളമശ്ശേരിയിലും മൂവാറ്റുപുഴയിലും ഐസൊലേഷനിൽ ചികിത്സയിൽ കഴിയുന്ന ഏഴുപേർ വിദേശികളാണ്. മൂന്ന് പേർ മാത്രമാണ് എറണാകുളം സ്വദേശികൾ.
ആശുപത്രികളിലും, വീടുകളിലും നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 4230 ആണ്. ആശുപത്രികളിൽ മാത്രം നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 29 ആണ്. ഇതിൽ 24 പേർ എറണാകുളം മെഡിക്കൽ കോളജിലും, അഞ്ച് പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ് ഉള്ളത്. കൊച്ചി വിമാനത്തവാളത്തിലെ ആഭ്യന്തര ടെർമിനലിൽ 12 സ്ക്വാഡുകൾ രോഗ നിരീക്ഷണത്തിനും പരിശോധനക്കും പ്രവർത്തിക്കുന്നു. ഇത് കൂടാതെ റെയിൽവെ സ്റ്റേഷനുകളിലെ പരിശോധനയ്ക്കായി 14 സ്ക്വാഡുകളും, റോഡുകളിലെ പരിശോധനയ്ക്കായി ഏഴ് സ്ക്വാഡുകളും പ്രവർത്തിക്കുന്നു.
ജില്ലയിൽ 76 കൊവിഡ് കെയർ സെന്‍ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് യാത്രക്കാരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ കൊവിഡ് കെയർ സെന്‍ററുകൾ ഒരുക്കിയിട്ടുള്ളത്. 2183 മുറികൾ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുവാൻ ഇവിടെ ലഭ്യമാണ്. തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള കൊവിഡ് കെയർ സെന്‍ററിൽ നിലവിൽ എട്ട് പേരുണ്ട്.