കേരള കോൺഗ്രസ്, കോൺഗ്രസ്, സിപിഎം ഒപ്പം എൽഡിഎഫ് ഘടകകക്ഷിയായ ജനതാദൾ എസിനും കൃത്യമായ വോട്ടുബാങ്കുള്ള മണ്ഡലമാണ് അങ്കമാലി. സംസ്ഥാനത്ത് ക്രിസ്‌ത്യൻ വോട്ടർന്മാർ കൂടുതലുള്ള നിയോജക മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് അങ്കമാലി. വിവാദങ്ങളെ തുടർന്ന് മാറി നിന്ന മുൻ എംഎല്‍എ ജോസ് തെറ്റയിൽ വീണ്ടും മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകയും ഇത്തവണ അങ്കമാലിയിലെ പോരാട്ടത്തിനുണ്ട്.
മണ്ഡല ചരിത്രവും രാഷ്‌ട്രീയവും
ആലുവ താലൂക്കിലെ അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം.1965ലാണ് അങ്കമാലി നിയോജക മണ്ഡലം നിലവിൽ വരുന്നത്. സിപിഎം, കേരള കോൺഗ്രസ്, കോൺഗ്രസ് പ്രതിനിധികൾ അങ്കമാലിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967, 70, 77, 80 വർഷങ്ങളിൽ സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാ സ്‌പീക്കറുമായ എപി കുര്യൻ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1982ലും 87ലും കേരള കോൺഗ്രസിലെ എംവി മാണിയും 1991 മുതൽ 2006 വരെ പിജെ ജോയിയിലൂടെയും കോൺഗ്രസും മണ്ഡലം നിലനിർത്തി. 1965 മുതൽ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ ഏഴുതവണ വലതുപക്ഷത്തെയും ആറുതവണ ഇടതുപക്ഷത്തെയും മണ്ഡലം തുണച്ചു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും ശക്തരായ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഒരിക്കൽ കൂടി ജോസ് തെറ്റയിലിനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. അതേ സമയം അഞ്ച് വർഷ ഭരണത്തിൽ നിലവിലെ എംഎൽഎയായ റോജിക്കെതിരെ ആക്ഷേപങ്ങൾ ഇല്ലെന്നുള്ളതും ജനങ്ങളിലേക്കിറങ്ങി നടത്തിയ പ്രവർത്തനങ്ങളും മണ്ഡലത്തിൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്. അതേ സമയം മണ്ഡലത്തിൽ ബിജെപിയും വോട്ടുബാങ്കിന് വർധനവുണ്ടാക്കിയിട്ടുണ്ട്. 2011ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് 417 വോട്ടുകളാണ് ലഭിച്ചതെങ്കിൽ 2016ൽ എൻഡിഎ സ്ഥാനാർഥിക്ക് 9014 വോട്ടുകളായി വർധിച്ചു. കോൺഗ്രസ്- ജെഡിഎസ് തമ്മിലുള്ള പോരാട്ടം ശക്തമായാൽ മണ്ഡലത്തിൽ എൻഡിഎ പിടിക്കുന്ന ഓരോ വോട്ടും നിർണായകമാകും. 86304 സ്‌ത്രീകളും 85010 പുരുഷന്മാരും ഉൾപ്പടെ 171,314 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പ് 2011