കേരളം

kerala

By

Published : Mar 22, 2022, 9:18 PM IST

ETV Bharat / state

വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് നോട്ടിസ്, എത്താനാവില്ലെന്ന് നടന്‍

മറ്റന്നാള്‍ ഹാജരാകണമെന്ന് ദിലീപിനോട് ക്രൈംബ്രാഞ്ച് ; അസൗകര്യമറിയിച്ച് നടന്‍

Actress assault case  Crime branch issues notice to Dileep  നടിയെ ആക്രമിച്ച കേസ്  ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന്  ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ്
നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ്

എറണാകുളം :നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. മറ്റന്നാൾ ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയെത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് അന്വേഷണ സംഘം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ.

Also Read: വധഗൂഢാലോചനക്കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഇതേ തുടർന്ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കോടതി അനുമതിയോടെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്‍റെ ഹര്‍ജി തള്ളിയ കോടതി കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.

തുടരന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ ദിലീപിന് ഏറെ നിര്‍ണായകമാണ്.

ദിലീപിന്‍റെ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. അതേസമയം ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചുവെന്ന് കരുതുന്ന സായ് ശങ്കറിന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി.

സായ് ശങ്കറിനെ പ്രതിചേർത്തിട്ടില്ലെന്നും സാക്ഷിയെന്ന നിലയിലാണ് മൊഴി രേഖപ്പെടുത്തുന്നതെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാമെന്ന് സായ് ശങ്കർ കോടതിയെ അറിയിച്ചു.

ABOUT THE AUTHOR

...view details