എറണാകുളം : നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള പ്രശ്‌നം കൊച്ചിയിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും മുൻകയ്യെടുത്ത് നടത്തിയ ചർച്ചയിലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിൽ സമവായമായത്. തന്‍റെ പുതിയ ചിത്രമായ വെയിലിന്‍റെ നിർമ്മാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ രംഗത്ത് എത്തിയതോടെയാണ് വിവാദമാരംഭിച്ചത്.
ഷെയ്ൻ നിഗം - ജോബി ജോർജ് പ്രശ്‌നം ഒത്തുതീര്‍പ്പായി
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനായ അമ്മയും മുൻകയ്യെടുത്ത് നടത്തിയ ചർച്ചയിലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിൽ ഒത്തുതീര്‍പ്പായത്.
തെളിവായ ജോബിയുടെ വോയിസ് ക്ലിപ്പും ഷെയ്ൻ പുറത്ത് വിട്ടിരുന്നു. വെയിലിന്‍റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ 'കുർബാനി'ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടർന്ന് വെയിലിന്‍റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്‌തതെന്ന് ആരോപിച്ചാണ് നിർമാതാവ് വധഭീഷണി മുഴക്കിയത് എന്നായിരുന്നു ഷെയ്‌നിന്‍റെ ആരോപണം. ഇതിനു മറുപടിയുമായ ജോബി കൊച്ചിയിൽ വാർത്തസമ്മേളനം നടത്തി തന്‍റെ ഭാഗം വിശദീകരിച്ചു.
ഭീഷണി ആരോപണം നിഷേധിച്ച അദ്ദേഹം നടനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കി വർദ്ധിപ്പിച്ചു വെന്നും ജോബി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രശ്‌നത്തിൽ നിർമാതാക്കളുടെ സംഘടയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താര സംഘടന അമ്മയും ഇടപെട്ട് ചർച്ചയിലൂടെ ഒത്തുതീര്‍പ്പായത്. പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളിൽ ജോബി മാപ്പ് പറഞ്ഞുവെന്നും ചർച്ചയ്ക്ക് ശേഷം ഷെയ്ൻ അറിയിച്ചു. ജോബി ജോർജ് നിർമ്മിക്കുന്ന വെയിലിന്‍റെ ചിത്രീകരണവുമായി സഹകരിക്കും. എന്നാൽ ഭാവിയിൽ ജോബിയുടെ സിനിമകളിൽ അഭിനയിക്കില്ലെന്നും ഷെയ്ൻ വ്യക്തമാക്കി.