കേരളം

kerala

ആലപ്പുഴയിലെ കർഷകർക്ക് കണ്ണീർമഴ; ദുരിതപ്പെയ്‌ത്തിൽ വ്യാപക കൃഷിനാശം

By

Published : Oct 21, 2021, 9:22 PM IST

കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ മഴയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശമാണുണ്ടായത്. ഇത്തവണ ഇതുവരെ 14 പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. ഇന്നലെ മാത്രം ഏഴ് പാടശേഖരങ്ങളിൽ മടവീണു.

ആലപ്പുഴയിലെ കർഷകർക്ക് കണ്ണീർമഴ  ദുരിതപ്പെയ്‌ത്തിൽ വ്യാപക കൃഷിനാശം  ആലപ്പുഴയിൽ വ്യാപക കൃഷിനാശം  ആലപ്പുഴ കൃഷിനാശം  ആലപ്പുഴയിൽ കൃഷിനാശം  ആലപ്പുഴ കൃഷി  widespread crop damage in alappuzha due to rainfall  crop damage in alappuzha due to rainfall  alappuzha rainfall  alappuzha rain  കുട്ടനാട് കൃഷിനാശം  കുട്ടനാട്  മടവീഴ്ച
widespread crop damage in alappuzha due to rainfall

ആലപ്പുഴ:അതിശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശമാണുണ്ടായത്. ജില്ലയിൽ ഇത്തവണ ഇതുവരെ 14 പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. ഇന്നലെ മാത്രം ഏഴ് പാടശേഖരങ്ങളിൽ മടവീണു. ഇതിൽ ഒരെണ്ണം അപ്പർകുട്ടനാട്ടിലും ആറെണ്ണം ലോവർകുട്ടനാടൻ മേഖലയിലുമാണ്.

ഇന്നലെ അർധരാത്രിയോടെ മഴ ലഭ്യതയുണ്ടായിരുന്നെങ്കിലും രാവിലെ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. എന്നാൽ മഴ മാറി നിന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് കുറയുന്നില്ല. പുഞ്ചക്കുഷിക്കായി വെള്ളം വറ്റിച്ച പാടങ്ങളിൽ മടവീഴ്ച തുടരുകയാണ്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽപ്പെട്ട ശ്രീമൂലമംഗലം കായൽ കൃഷിപ്പണികൾ എല്ലാം തീർത്തു നിലമൊരുക്കി. ഒരാഴ്ചയായി പാടശേഖരത്തിൽ പുറംതൂമ്പുകൾ തുറന്ന് വെള്ളം കയറ്റിക്കൊണ്ടിരുന്ന സാഹചര്യത്തിൽ കായലിന്‍റെ തെക്കേ ഭാഗത്തുള്ള വട്ടക്കായലിലെ അതിശക്തമായ വെള്ളത്തിന്‍റെ ഒഴുക്കിനെ തുടർന്ന് തെക്കേപുറമ്പണ്ടിൽ മട വീഴുകയും ഏകദേശം 20 മീറ്ററിൽ അധികം വീതിയിൽ മട വലുതാവുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴയിലെ കർഷകർക്ക് കണ്ണീർമഴ; ദുരിതപ്പെയ്‌ത്തിൽ വ്യാപക കൃഷിനാശം

ഏതാണ്ട് 15 അടിക്കു മുകളിൽ ആഴമുള്ള ഈ വട്ടക്കായൽ സ്ലാബ് ഉപയോഗിച്ച് ബലപ്പെടുത്തിയതാണെങ്കിൽ പോലും സ്ലാബിന്‍റെ അടിയിൽ കൂടി അള്ള വീണാണ് പാടശേഖരത്തിൽ മടവീഴ്ച ഉണ്ടായത്. ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ രണ്ടാംകൃഷി ഇറക്കിയിട്ടുള്ള പാടങ്ങൾ വിളഞ്ഞുകിടക്കുകയാണ്. ഇത് സംരക്ഷിക്കുന്നതിനായി കർഷകർ രാപകലില്ലാതെ കഠിന പ്രയത്നത്തിലാണ്.

ALSO READ: മഴകുറഞ്ഞു; ആലപ്പുഴ ഭീതിയില്‍ നിന്നും ആശ്വാസത്തിലേയ്ക്ക്

ബണ്ടുകളുടെ ബലക്കുറവും കെട്ടക്കെട്ടുമാണ് പ്രധാനമായും മടവീഴ്ചയുണ്ടാവാനുള്ള കാരണമായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. മടവീഴ്ചയും അതുമൂലമുണ്ടാവുന്ന കൃഷിനാശവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നാണ് കർഷകരുടെ പരാതി. പലയിടത്തും പുഞ്ചക്കൃഷിക്ക് ശേഷം മത്സ്യകൃഷി ചെയ്യുന്നതിനായി നഴ്‌സറികളിൽ നിന്നുകൊണ്ടുവന്ന മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ജലനിരപ്പ് ഉയർന്നതും മടവീണതും ഇവ ചാടിപ്പോവാൻ കാരണമായിട്ടുണ്ട്. ഇതും കർഷകർക്ക് കടുത്ത പ്രഹരമാണ് ഏൽപ്പിച്ചിട്ടുള്ളത്.

പുറം ജലനിരപ്പിനോളം തന്നെ പാടശേഖരത്തിലെയും ജലനിരപ്പ് എത്തിയാൽ മാത്രമേ മട കെട്ടി ഉറപ്പിക്കാനാവൂ. എന്നാൽ ഇതിന് ദിവസങ്ങളോളമോ ചിലപ്പോൾ ആഴ്ചകളോളമോ സമയമെടുക്കുമെന്നതും ഇതിനിടയിൽ വീണ്ടും മടവീഴ്ചയുണ്ടാവാനുള്ള സാധ്യത കൂടുതലാണ് എന്നതും കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. മടകെട്ടി നിലം കൃഷിക്ക് സജ്ജമാക്കണമെങ്കിൽ ഒരുമാസത്തോളം കാലതാമസമെടുക്കും.

ഇതിന് പുറമെ പാടം വീണ്ടും കൃഷിയോഗ്യമാക്കണമെങ്കിൽ നിലമൊരുക്കൽ മുതൽ ആദ്യം മുതലുള്ള പ്രക്രിയകൾ ചെയ്യേണ്ടതുണ്ട്. ഇതിനിടയിൽ ഓരുവെള്ളവും കടുത്ത വേനലും അതിശക്തമായ മഴയും വെല്ലുവിളികളാണ്. വീണ്ടും കൃഷി ചെയ്യുന്നതും മടകെട്ടുന്നതിനുള്ള ചെലവും കൂടിയാവുമ്പോൾ കൃഷിയുടെ ചെലവ് രണ്ടും മൂന്നും ഇരട്ടിയാക്കുകയും കർഷകരെ നഷ്ടത്തിലേക്കും ഒരുപക്ഷെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിടും. ഇതാണ് കർഷകരിൽ വീണ്ടും ആശങ്കയുളവാക്കുന്നത്.

ABOUT THE AUTHOR

...view details