ആലപ്പുഴ : കായംകുളത്ത് വോട്ട് ചോർച്ചയുണ്ടായി എന്ന ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ച കായംകുളം എംഎൽഎ അഡ്വ. യു പ്രതിഭയ്ക്കെതിരെ സിപിഎം സംഘടന നടപടി സ്വീകരിക്കുമെന്ന് സൂചന. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പരസ്യ പ്രതികരണങ്ങൾ ഉണ്ടായ സംഭവത്തില്‍ എംഎൽഎയോട് ജില്ല കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്. സിപിഎം തകഴി ഏരിയ കമ്മിറ്റി അംഗമാണ് യു പ്രതിഭ.
തിരുവനന്തപുരം എംഎൽഎ ഹോസ്റ്റൽ വിലാസത്തിലാണ് ജില്ല കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുള്ളത്. ഏത് സാഹചര്യത്തിലാണ് പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചർച്ചയാക്കിയത് എന്നത് സംബന്ധിച്ചാണ് എംഎൽഎ പാർട്ടിക്ക് മുന്നിൽ വിശദീകരിക്കേണ്ടത്. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം.
നിയമസഭ സമ്മേളനം നടക്കുന്നതിനാൽ എംഎൽഎ തിരുവനന്തപുരത്തായതുകൊണ്ടാണ് ഏഴ് ദിവസത്തെ സമയം നൽകിയിട്ടുള്ളത്. എംഎൽഎയുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധവും സംഘടന വിരുദ്ധവുമാണെന്ന് സിപിഎം ജില്ല സെക്രട്ടറി ആർ നാസര്‍ പ്രതികരിച്ചിരുന്നു. പാർട്ടി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടപെടേണ്ടതിനെ സംബന്ധിച്ച് സിപിഎം കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ സർക്കുലറുകൾ നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ എംഎൽഎയ്‌ക്കെതിരെ ഇത്തവണ സംഘടന നടപടി ഉണ്ടാവുമെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന.
പ്രതിഭയ്‌ക്കെതിരെ പരസ്യ ശാസനയെന്ന സംഘടന നടപടിയാവും സ്വീകരിക്കുക. സിപിഎം ഭരണഘടന അനുസരിച്ച് അച്ചടക്ക നടപടിയില്‍ മൂന്നാം ഘട്ടമാണ് പരസ്യ ശാസന. ആദ്യഘട്ടത്തില്‍ താക്കീത്, പിന്നീട് ശാസന, ശേഷം പരസ്യശാസന എന്നിങ്ങനെയാണ് നടപടി ക്രമങ്ങള്‍. പരസ്യ പ്രതികരണം നടത്തിയത് കൊണ്ട് തന്നെ മാതൃകാപരമായ നടപടി തന്നെ എംഎൽഎയ്‌ക്കെതിരെ സ്വീകരിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം.
ALSO READ:സിൽവർ ലൈൻ: വായ്പ വ്യവസ്ഥകളെ കുറിച്ചുള്ള തീരുമാനം പിന്നീടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ