ആലപ്പുഴ: സിഐടിയുവിൽ സംഘടനാ ദൗർബല്യങ്ങൾ നിലനിൽക്കുന്നതായി ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട്. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് പരാമർശമുള്ളത്. ചില നേതാക്കൾ സാമ്പത്തിക താൽപര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നു. കെഎസ്ആർടിസിയിൽ സർക്കാർ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ഫലം കണ്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
സംഘടനാ ദൗർബല്യങ്ങൾ നിലനിൽക്കുന്നുവെന്ന് സമ്മതിച്ച് സിഐടിയു; പ്രവർത്തന റിപ്പോർട്ട് ഇടിവി ഭാരതിന്
ചില നേതാക്കൾ സാമ്പത്തിക താൽപര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നതായും സംസ്ഥാന സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു
സിഐടിയു സംസ്ഥാന നേതാക്കളിൽ പലരും സംഘടനാ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. മുൻ മന്ത്രി എസ്. ശർമ്മയുടെ പേര് എടുത്ത് പറഞ്ഞ വിമർശനവുമുണ്ട്. തൊഴിലാളികളുടെ അംഗത്വം വർധിപ്പിക്കുന്നത് ലക്ഷ്യം കണ്ടില്ല. വടക്കൻ ജില്ലകളിൽ കോഴിക്കോടും പാലക്കാടും ഒഴികെ ജില്ലാ നേതൃത്വങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. ആലപ്പുഴയിലെ ജില്ലാ നേതാക്കളുടെ പ്രവർത്തനത്തെയും സംഘടനാ റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നു. കെഎസ്ആർടിസിയിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിൽ തൊഴിലാളികൾ അസംത്യപ്‌തരാണ്. ജനാധിപത്യ അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്നു.
പ്രവർത്തന റിപ്പോർട്ടിൽ ഇന്നും നാളെയുമായി ചർച്ച നടക്കും. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, ടി. പി. രാമകൃഷ്ണൻ തുടങ്ങിയവരെ വേദിയിലിരുത്തിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.