കേരളം

kerala

By

Published : Nov 2, 2019, 6:12 PM IST

Updated : Nov 2, 2019, 7:38 PM IST

ETV Bharat / state

ഓർത്തഡോക്‌സ്- യാക്കോബായ തർക്കം; ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിച്ചില്ല

പള്ളിയിൽ സംസ്‌കാരം നടത്താൻ അനുവദിക്കുന്നത് വരെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് യാക്കോബായ വിഭാഗം

കട്ടച്ചിറ പള്ളി

ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയിൽ വൃദ്ധയുടെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന് ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കം തടസമാകുന്നു.സഭാ തർക്കം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ആറ് ദിവസമായി സംസ്‌കാര ചടങ്ങുകൾ നടത്താൻ കഴിയുന്നില്ല. യാക്കോബായ ഇടവക അംഗമായ മറിയാമ്മയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പൊലീസ് തടഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പള്ളിയിൽ സംസ്‌കാരം നടത്താൻ അനുവദിക്കുന്നത് വരെ മൃതദേഹം വീട്ടിൽ സൂക്ഷിക്കുമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.

ഓർത്തഡോക്‌സ്- യാക്കോബായ തർക്കം; ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിച്ചില്ല

ജില്ലാ കലക്‌ടറുമായും ജില്ലാ പൊലീസ് മേധാവിയുമായും കഴിഞ്ഞ ദിവസം യാക്കോബായ സഭയിലെ പുരോഹിതര്‍ ചർച്ച നടത്തിയിരുന്നു. തുടർന്ന് കലക്‌ടറുടെ നിർദേശ പ്രകാരമാണ് സംസ്‌കാര ചടങ്ങുകൾക്ക് എത്തിയതെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തടഞ്ഞ പൊലീസ് നടപടി അംഗീകരിക്കാൻ കഴിയില്ല. ഇതിന്‍റെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനോ മാർഗതടസം സൃഷ്‌ടിക്കാനോ യാക്കോബായ സഭ ഉദ്ദേശിക്കുന്നില്ല. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി.

മൃതദേഹം നടുറോട്ടിൽ കൊണ്ടുവന്ന് അപമാനിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കിയത് ആലപ്പുഴ ജില്ലാ കലക്‌ടറാണെന്നും യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. രണ്ട് ദിവസത്തിനകം അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ ചൊവ്വാഴ്‌ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരപരിപാടികൾ നടത്താനാണ് യാക്കോബായ വിഭാഗത്തിന്‍റെ തീരുമാനം.

Last Updated : Nov 2, 2019, 7:38 PM IST

ABOUT THE AUTHOR

...view details