കേരളം

kerala

By

Published : Jun 21, 2019, 8:54 AM IST

Updated : Jun 21, 2019, 10:21 AM IST

ETV Bharat / state

കെ ആർ ഗൗരിയമ്മയുടെ 101-ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

ഒരു വർഷം നീണ്ട് നിൽക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ നടത്താനാണ് സംഘാടക സമിതി നിശ്ചയിച്ചിരിക്കുന്നത്.

കെ ആർ ഗൗരിയമ്മയുടെ 101-ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വിപ്ലവപോരാട്ടങ്ങൾക്ക് നേതൃത്വം നല്‍കിയ കെ ആര്‍ ഗൗരിയമ്മയുടെ നൂറ്റിയൊന്നാം ജന്മദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ആലപ്പുഴയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ, പികെ കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകള്‍ അര്‍പ്പിക്കും. ഒരു വർഷം നീണ്ട് നിൽക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ നടത്താനാണ് സംഘാടക സമിതി നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന ഗൗരിയമ്മയെന്ന സമരപോരാളി നൂറ്റിയൊന്നാം വയസിലേക്ക് കടക്കുമ്പോൾ അത് ഒരു ഒത്ത് ചേരലിനപ്പുറം കാലത്തിന്‍റെ തിരിഞ്ഞ് നോട്ടവും കൂടിയാവുകയാണ്. ഭിന്നതകൾക്കപ്പുറം കേരളത്തിന്‍റെ രാഷ്ട്രീയ ബോധത്തെ ആദരിക്കുന്നതിനുള്ള സമാഗമം കൂടിയാവും ഇന്ന് ആരംഭിക്കുന്ന ജന്മദിനാഘോഷ പരിപാടികൾ.

സഹോദരൻ സുകുമാരനിൽ നിന്ന് പകർന്ന് കിട്ടിയ ദിശാബോധമാണ് രാഷ്ട്രീയത്തിൽ ഗൗരിയമ്മയുടെ പാഠം. മർദ്ദിത - ചൂഷിത വിഭാഗങ്ങൾ അനുഭവിക്കുന്ന യാതനകൾക്കെതിരെ പോരാട്ടത്തിനുറച്ച് സമരഭൂമിലിറങ്ങിയ ഗൗരിയമ്മ എന്നും ചെങ്കൊടിക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്.

കെ ആർ ഗൗരിയമ്മയുടെ 101-ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

അരുതെന്ന് വിലക്കിയ കാലത്തെ ആവുവോളം വെല്ലുവിളിച്ച അവർ ഓരോ അണുവിലും തന്‍റെ രാഷ്ട്രീയ നിലപാടുകൾ മുഖം നോക്കാതെ വിളിച്ചുപറഞ്ഞിട്ടുണ്ട്. തിരു- കൊച്ചി മന്ത്രിസഭ മുതൽ തുടർച്ചയായ വിജയങ്ങൾ. കേരളപ്പിറവിക്ക് ശേഷം അഞ്ചാം നിയമസഭ ഒഴികെ ഒന്നു മുതൽ പതിനൊന്നുവരെ സഭകളിൽ അംഗം. അഞ്ച് തവണ മന്ത്രി. 1964 ലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പുനു ശേഷം സി പി എമ്മിനൊപ്പം നിന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർടി പിളർന്നപ്പോൾ ജീവിത പങ്കാളി ടി വി തോമസുമായുള്ള ദാമ്പത്യവും രണ്ടായി. 1992 ൽ സിപി എമ്മുമായി തെറ്റിപിരിഞ്ഞു ജെഎസ്എസ് രൂപീകരിച്ചു. പിന്നീട് പലതവണ ഇടത് - വലത് മുന്നണികളിൽ ചേക്കേറി.

'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു' - ഗൗരിയമ്മയുടെ ഈ വാക്കുകൾ പറയും എത്രത്തോളം യാതനകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന്. സ്ത്രീയെന്നാൽ ഇപ്രകാരമായിരിക്കണമെന്ന് സമൂഹം എഴുതിവെച്ച ചട്ടക്കൂടിനെ വെല്ലുവിളിച്ച പെണ്ണിടങ്ങളുടെ പൊന്നുതമ്പുരാട്ടിയാണ് കെ ആർ ഗൗരി. നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാവാത്ത കേരളത്തിന്‍റെ വിപ്ലവ നക്ഷത്രത്തിന് ജന്മദിനാഭിവാദ്യങ്ങളുമായി എത്തുകയാണ് കേരള സമൂഹം.

Last Updated : Jun 21, 2019, 10:21 AM IST

ABOUT THE AUTHOR

...view details