കേരളം

kerala

ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം

By

Published : May 5, 2022, 9:43 AM IST

കോൺഗ്രസ് ഓഫിസിന് മുൻപിൽ സിപിഐ സ്ഥാപിച്ച കൊടിമരത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

cpi congress clash in charumoodu alappuzha  cpi congress fight  ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം  കൊടിമരം പിഴുതുമാറ്റി
ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം; കല്ലേറ്, നേർക്കുനേർ ഏറ്റുമുട്ടി ഇരുവിഭാഗവും

ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി. കോൺഗ്രസ് ഓഫിസിന് മുന്നിൽ സിപിഐ കൊടിമരം സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലും തുടർന്ന് സംഘട്ടനത്തിലും കലാശിച്ചത്. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ പൊലീസുകാർക്കുൾപ്പെടെ പരിക്കേറ്റു.

കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫിസിന് തൊട്ടടുത്ത് സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നേതാക്കൾ പിഴുതുമാറ്റിയിരുന്നു. പിന്നീട് സിപിഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേത്ത് മാറ്റി കൊടിമരം സ്ഥാപിച്ചു. എന്നാൽ ഓഫിസിന് സമീപം നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിൽ കോൺഗ്രസ് പ്രവർത്തകർ ആർ.ഡി.ഒയ്ക്ക് പരാതി നൽകി.

ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം; കല്ലേറ്, നേർക്കുനേർ ഏറ്റുമുട്ടി ഇരുവിഭാഗവും

ബുധനാഴ്‌ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സിപിഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സിപിഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

ചെങ്ങന്നൂർ ഡിവൈ.എസ്.പി സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും കൊടി നീക്കം ചെയ്യണമെന്ന ആർ.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. എട്ട് മണിയോടെ തഹസിൽദാർ സന്തോഷ് കുമാർ സ്ഥലത്തെത്തി കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കൊടി എടുക്കുന്നെങ്കിൽ കോൺഗ്രസ് ഓഫിസിലെ അടക്കം പുറംപോക്കിലെ എല്ലാ കൊടികളും എടുക്കണമെന്ന് സിപിഐ നിലപാടെടുത്തു. ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. തുടർന്ന് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ABOUT THE AUTHOR

...view details