ആലപ്പുഴ: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടിവിൽ തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടൽ പൂർത്തിയായി. വികസന പ്രവർത്തനങ്ങളുടെ അവസാനഘട്ട പുരോഗതി ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യാഴാഴ്‌ച വൈകിട്ട് സ്ഥലം സന്ദർശിച്ച് വിലയിരുത്തി. കുട്ടനാടിനെ പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പൊഴിമുറിക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. യുദ്ധകാല അടിസ്ഥാനത്തിൽ രാപകൽ ഭേദമന്യേയാണ് പ്രവര്‍ത്തി നടന്നത്. കൊവിഡ് കാലത്ത് പ്രതിസന്ധകളെ അതിജീവിച്ച് ഈ നേട്ടം കൈവരിച്ച ഉദ്യോഗസ്ഥരെ മന്ത്രി അനുമോദിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണയും പദ്ധതിക്കുണ്ടായിരുന്നു. യന്ത്രങ്ങളും ഉപകരണങ്ങളും കൃത്യമായി ലഭിക്കാനും ധനസഹായം ലഭ്യമാക്കാനും ജില്ലാ കലക്‌ടര്‍ എ അലക്‌സാണ്ടർ മുന്‍കൈയ്യെടുത്തു. കലക്‌ടറെ കൂടാതെ ചീഫ് എഞ്ചിനീയർ ഡി ബിജു, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ കെ ജേക്കബ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്നത് കടലാക്രമണ ഭീഷണി ഉയർത്തുമെന്നും ഖനനം ചെയ്യുന്ന മണൽ കരിമണൽ ലോബിക്ക് മറിച്ച് വിൽക്കുകയാണെന്നും ആരോപിച്ച് ബിജെപി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി ഇവിടെ രണ്ട് മാസക്കാലമായി പ്രതിഷേധ സമരം നടത്തിവരികയാണ്.