ടോക്കിയോ: വർണാഭമായ ചടങ്ങുകളോടെ ടോക്കിയോ ഒളിമ്പിക്‌സിന് തുടക്കം. ആറ് തവണ ഇന്ത്യക്കായി ലോക കിരീടം നേടിയ മേരി കോമും, ഇന്ത്യൻ പുരുഷ ഹോക്കി ടീം നായകൻ മൻപ്രീത് സിങ്ങുമാണ് ഇന്ത്യക്കായി പതാകയേന്തിയത്.
വെള്ളിയാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് 4.30 ഓടെ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊവിഡ് ആശങ്കകൾ കാരണം ഇന്ത്യൻ സംഘത്തിലെ 25 പേർ മാത്രമാണ് പങ്കെടുത്തത്. ജാപ്പനീസ് അക്ഷരമാല ക്രമത്തിലാണ് മാർച്ച് പാസ്റ്റിൽ ടീമുകൾ അണിനിരന്നത്. 21–ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.
ALSO READ:ടോക്കിയോയില്‍ ഉത്സവമേളം, ലോകം ഇനി ഒളിമ്പിക് വേദിയില്‍
ആദ്യം നിശ്ചയിച്ചിരുന്ന സംഘത്തിൽ നിന്ന് ടേബിൾ ടെന്നിസ് താരങ്ങളായ മാനിക ബാത്രയും ശരത് കമലും പിൻമാറിയിരുന്നു. പകരം അങ്കിത റെയ്‌നയെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ സംഘം ഉദ്ഘാടന ചടങ്ങിനെത്തിയത്.
41 വേദികളിൽ 33 കായിക ഇനങ്ങളിലായി 339 മെഡൽ വിഭാഗങ്ങളിലാണ് താരങ്ങൾ മത്സരിക്കുക. 18 കായിക ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യയ്ക്കു വേണ്ടി ഒളിമ്പിക്‌സിൽ കളത്തിലിറങ്ങുന്നത്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സിന്‍റെ സമാപനം.