ടോക്കിയോ : ഒളിമ്പിക്‌സ് ഗോൾഫിൽ ഇന്ത്യയ്ക്കായി മെഡൽ നേടി ചരിത്രം സൃഷ്‌ടിക്കാൻ കഴിഞ്ഞില്ലെങ്കിലും ലോക ഒന്നാം നമ്പർ താരത്തെപ്പോലും വിറപ്പിച്ച പ്രകടനവുമായാണ് അദിതി അശോക് മടങ്ങുന്നത്. വനിതകളുടെ സ്ട്രേക്ക് പ്ലേയിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ അദിതി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
മത്സരം അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന അദിതി,അവസാന ദിനം പിന്നിലേക്ക് പോയതോടെയാണ് മെഡൽ നഷ്ടമായത്. ഒളിമ്പിക് ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ലോക 200-ാം റാങ്ക് കാരിയായ അദിതിയുടേത്.
കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -12 പാര്‍ പോയന്‍റുമായി ഇന്ത്യന്‍താരം രണ്ടാമതുണ്ടായിരുന്നു. മൂന്ന് റൗണ്ടുകളിലായി അദിതിക്ക് 201 സ്ട്രോക്കുകളേ വേണ്ടിവന്നുള്ളൂ.
എന്നാല്‍ ശനിയാഴ്‌ച നാലാം റൗണ്ടില്‍ ജപ്പാന്‍റെ മോനെ ഇനാമി 10 ബെര്‍ഡീസുമായി അദിതിയെ മറികടക്കുകയായിരുന്നു. നാല് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -15 പാര്‍ പോയന്‍റുമായി അദിതി നാലാം സ്ഥാനത്തായി. 269 സ്‌ട്രോക്കുകളാണ് നാല് റൗണ്ടുകളിലുമായി താരത്തിന് വേണ്ടിവന്നത്.
ALSO READ:മെസി പി.എസ്.ജിയിലേക്ക് ; രണ്ട് വർഷത്തെ കരാറിന് സാധ്യത
ഇന്ത്യയിൽ പ്രചാരം പോലുമില്ലാത്ത ഒരു മത്സര ഇനത്തിനായി അദിതി ടോക്കിയോയിലേക്ക് പുറപ്പെട്ടപ്പോൾ മെഡൽ പ്രതീക്ഷ ഒട്ടുമില്ലായിരുന്നു. എന്നാൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ലോകോത്തര താരങ്ങളെപ്പോലും തറപറ്റിച്ചാണ് താരം കുതിച്ചത്.
മത്സരത്തിലുടനീളം മുൻപന്തിയിലായിരുന്ന ലോക ഒന്നാം നമ്പർ താരം യുഎസിന്‍റെ നെല്ലി കോർഡയ്ക്കാണ് സ്വർണം. ആതിഥേയരായ ജപ്പാന്‍റെ മോനെ ഇനാമി വെള്ളിയും ന്യൂസീലൻഡിന്‍റെ ലിഡിയ കോ വെങ്കലവും നേടി.