ബാഴ്‌സലോണ: വനിത ഫുട്‌ബോള്‍ ചരിത്രത്തില്‍ കൂടുതല്‍ കാണികളെന്ന റെക്കോഡ് സ്വന്തമാക്കി വനിത എല്‍ ക്ലാസിക്കോ. യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണ- റയൽ മാഡ്രിഡ് രണ്ടാം പാദ ക്വാര്‍ട്ടറിനാണ് റെക്കോഡ് ആരാധകരെത്തിയത്. നൗകാമ്പില്‍ നടന്ന മത്സരം കാണാന്‍ 91,553 പേരാണുണ്ടായിരുന്നത്.
1999-ൽ കാലിഫോർണിയയിലെ പസഡേന റോസ് ബൗൾ സ്റ്റേഡിയത്തിലെ റെക്കാഡാണ് ഇതോടെ പഴങ്കഥയായത്. അന്ന് യു.എസ്.എയും ചൈനയും തമ്മിൽ നടന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ 90,185 പേരായിരുന്നു എത്തിയത്. അതേസമയം ഒരു ക്ലബ് മത്സരത്തില്‍ 60,739 പേരെത്തിയതായിരുന്നു ഇതേവരെയുള്ള റെക്കോഡ്.
2019 ൽ വാൻഡ മെട്രോപൊളിറ്റാനോയിൽ ബാർസ വനിതകളും അത്‌ലറ്റിക്കോ മാഡ്രിഡുമായിരുന്നു ഏറ്റുമുട്ടിയത്. കൂടാതെ, വനിത ചാമ്പ്യന്‍സ് ലീഗിന് 50,212 കാണികളെന്നതായിരുന്നു ഇതേവരെയുള്ള റെക്കോഡ്. 2012 ൽ മ്യൂണിക്കിൽ ലിയോണും എഫ്‌എഫ്‌സി ഫ്രാങ്ക്ഫർട്ടും തമ്മിൽ നടന്ന മത്സരത്തിനാണ് ഇത്രയും കാണികളെത്തിയത്.
also read: ബാറ്റില്‍ കൊണ്ട പന്തിന് ഡിആര്‍എസ്; ആര്‍സിബി ബംഗ്ലാദേശിനൊപ്പം ചേര്‍ന്നുവെന്ന് സോഷ്യല്‍ മീഡിയ
അതേസമയം മത്സരത്തില്‍ പിന്നില്‍ നിന്നും പൊരുതിക്കയറിയ ബാഴ്‌സ 5-2ന് ജയം പിടിക്കുകയും ചെയ്‌തു. ആദ്യ പാദത്തിലെ 3-1ന്‍റെ വിജയം നേടിയ സംഘം 8-3 എന്ന അഗ്രിഗേറ്റ് സ്‌കോറോടെ ലീഗിന്‍റെ സെമിയുറപ്പിക്കുകയും ചെയ്‌തു.