ആറ്റിക്ക (ഗ്രീസ്):യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ കപ്പ് (UEFA Super Cup) സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). ജോർജിയോസ് കാരയ്‌സ്‌കാക്കിസ് ഫുട്ബോൾ സ്റ്റേഡിയത്തില്‍ (Georgios Karaiskakis Football Stadium) നടന്ന കലാശപ്പോരാട്ടത്തില്‍ യൂറോപ്യന്‍ ലീഗ് ജേതാക്കളായ സെവിയ്യയെ (Sevilla) ആണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനായിരുന്നു സിറ്റിയുടെ ജയം.
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വഴങ്ങി സമനില നേടിയതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. സെവിയ്യയ്‌ക്കായി എന്‍ നെസിരിയും (Youssef En-Nesyri) സിറ്റിക്കായി പാള്‍മറുമാണ് (Cole Palmer) ഗോള്‍ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ ആദ്യ നാലും ലക്ഷ്യത്തിലെത്തിക്കാനെയെങ്കിലും നെമഞ്ജ ഗുഡെൽജിന്‍റെ (Nemanja Gudelj) കിക്ക് ക്രോസ് ബാറില്‍ ഇടിച്ച് പോയതായിരുന്നു സെവിയ്യയ്‌ക്ക് തിരിച്ചടിയായത്.
ഫൈനലില്‍, സിറ്റിയെ പലകുറി വിറപ്പിക്കാന്‍ യൂറോപ്യന്‍ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയ്‌ക്ക് സാധിച്ചിരുന്നു. സിറ്റിക്കെതിരെ ആക്രമണോത്സാഹ പ്രകടനം നടത്താന്‍ അവര്‍ക്കായി. തുടക്കത്തില്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 25-ാം മിനിട്ടില്‍ ഗോള്‍ കണ്ടെത്താന്‍ സെവിയ്യയ്‌ക്ക് സാധിച്ചിരുന്നു.
തങ്ങളുടെ ഹാള്‍ഫില്‍ നിന്നും തുടങ്ങിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. അല്യൂണയുടെ ക്രോസില്‍ നിന്നും തകര്‍പ്പന്‍ ഹെഡറിലൂടെ ആയിരുന്നു എന്‍ നെസിരി പന്ത് സിറ്റിയുടെ വലയില്‍ എത്തിച്ചത്. ലീഡ് പിടിച്ച ശേഷവും പലകുറി സിറ്റിയെ വിറപ്പിക്കാന്‍ സെവിയ്യയ്‌ക്കായി.