മാഡ്രിഡ്: വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്‌ക്ക് കളമൊരുങ്ങുന്നു. കോപ്പ ഡെല്‍ റേ ഫുട്‌ബോളിന്‍റെ സെമി ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. തിങ്കളാഴ്‌ചയാണ് നറുക്കെടുപ്പ് നടന്നത്.
ആദ്യ പാദ മത്സരം റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യൂവിലാണ്. അടുത്തമാസം ഒന്നാം തീയതിയാണ് ആദ്യപാദ മത്സരം നടക്കുക. രണ്ടാം പാദം ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ ഏപ്രില്‍ അഞ്ചിന് അരങ്ങേറും.
ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്താണ് റയല്‍ സെമിയിലെത്തിയത്. മറുവശത്ത് റയല്‍ സോസിഡാഡിനെ കീഴടക്കിയാണ് ബാഴ്‌സയുടെ വരവ്. സാവി പരിശീലകനായെത്തിയതിന് ശേഷം കറ്റാലന്മാരുടെ ആദ്യ കിരീടം റയല്‍ മാഡ്രിഡിനെ തകര്‍ത്തു കൊണ്ടായിരുന്നു. കഴിഞ്ഞ മാസം സൗദിയില്‍ നടന്ന സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സ റയലിനെ തോല്‍പ്പിച്ചത്.