കേരളം

kerala

By

Published : May 28, 2022, 12:48 PM IST

ETV Bharat / sports

ചാമ്പ്യൻസ് ലീഗിൽ അന്തിമപോരാട്ടം ഇന്ന്; കച്ചകെട്ടി വമ്പന്മാരായ റയലും ലിവർപൂളും

198, 2018 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരസ്‌പരം ഏറ്റുമുട്ടിയ രണ്ട് ടീമും മൂന്നാംതവണയാണ് നേർക്കുവരുന്നത്.

UCL FINAL 2022  uefa champions league final  Real Madrid vs Liverpool  ചാമ്പ്യൻസ് ലീഗ് ഫൈനൽ  റയല്‍ മഡ്രിഡ് vs ലിവർപൂൾ  ചാമ്പ്യൻസ് ലീഗിൽ അന്തിമപോരാട്ടം ഇന്ന്  UEFA Champions League final today
ചാമ്പ്യൻസ് ലീഗിൽ അന്തിമപോരാട്ടം ഇന്ന്; കച്ചകെട്ടി വമ്പൻമാരായ റയലും ലിവർപൂളും

പാരിസ്: ലോകമെമ്പാടുമുള്ള കളിയാരാധകർ ഇമ വെട്ടാതെ കൺപാർത്തിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടം ഇന്ന്. പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും അരങ്ങുവാഴുന്ന രണ്ടു കൊമ്പൻമാർ മുഖാമുഖം വരുമ്പോൾ പാരിസിലെ സ്റ്റേഡി ഡി ഫ്രാന്‍സില്‍ ഇന്ന് തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഏറ്റവും കൂടുതല്‍ യൂറോപ്യൻ കിരീടം സ്വന്തമാക്കിയ റയല്‍ മഡ്രിഡിന് ആറുതവണ ജേതാക്കളായ ഇംഗ്ലീഷ്‌ വമ്പൻമാരായ ലിവർപൂളാണ് എതിരാളികൾ.

198, 2018 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരസ്‌പരം ഏറ്റുമുട്ടിയ രണ്ട് ടീമും മൂന്നാം തവണയാണ് നേർക്കുവരുന്നത്. 2018ൽ റയൽ മാഡ്രിഡ് പതിമൂന്നാം കിരീടം നേടിയത് ലിവർപൂളിനെ തോൽപിച്ചാണ്. ഇക്കുറി അതിന് പകരം വീട്ടാനായാൽ ലിവർപൂളിന് ഏഴാംകിരീടവും ഒപ്പം എ സി മിലാന്‍റെ കിരീടനേട്ടത്തിനൊപ്പമെത്താം. മൊത്തം കിരീട നേട്ട പട്ടികയിൽ രണ്ടാംസ്ഥാനക്കാരുമാകാം.

ലാ ലിഗയില്‍ രണ്ടാമന്മാരായ ബാഴ്‌സയെക്കാള്‍ 13 പോയിന്‍റ് ലീഡിൽ കിരീടം പിടിച്ച റയല്‍ അമ്പരപ്പിക്കുന്ന തിരിച്ചുവരവുകളുമായാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇടമുറപ്പിച്ചത്. മറുവശത്ത് അനായാസമാണ് ലിവര്‍പൂള്‍ കലാശപ്പോരിനെത്തുന്നത്. തിരിച്ചുവരവുകളുടെ അവിശ്വസനീയതയും ആവേശവും ഫൈനലിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

തിരിച്ചുവരവ് ശീലമാക്കിയ ലോസ് ബ്ലാങ്കോസ്; ബെന്‍സെമയെന്ന ഒറ്റയാന്‍റെ ചിറകിലേറിയാണ് ഈ സീസണിൽ റയലിന്‍റെ വരവ്. റയൽ തോൽവി മുന്നിൽകണ്ട മത്സരത്തിലെല്ലാം രക്ഷകനായി അവതരിച്ചത് ഫ്രഞ്ച് പടത്തലവനായിരുന്നു. ഗ്രൂപ്പ് തലത്തിൽ എഫ്‌സി ഷെറീഫിനോട് 2-1ന് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ജേതാക്കളായി അവസാന 16ലെത്തിയവര്‍ പിന്നീട് ഓരോ ഘട്ടത്തിലും അട്ടിമറിച്ചത് കൊമ്പൻമാരെയാണ്.

പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിയെ 3-2നും ക്വാര്‍ട്ടറില്‍ ചെല്‍സിയെ 5-4നും മറികടന്ന ടീം അവസാന നാലില്‍ ജയം കൈവിട്ടെന്നു തോന്നിച്ചിടത്ത് തുടരെ ഗോളുകളുമായി മാഞ്ചസ്റ്റര്‍ സിറ്റിയെ 6-5ന് വീഴ്ത്തി കലാശപ്പോരിലേക്ക് ചാടിക്കയറുകയായിരുന്നു. ഓരോ തവണയും രക്ഷകനായി അവതരിച്ച്‌ ടീമിന്‍റെ ഹീറോയായ ബെന്‍സേമ ഇതുവരെ നേടിയത് 15 ഗോളുകള്‍.

അനായാസം ലിവർപൂൾ;ഗ്രൂപ് ബി ജേതാക്കളായി നോക്കൗട്ട് ഉറപ്പിച്ച ടീം പ്രീ ക്വാര്‍ട്ടറില്‍ ഇന്‍ററിനെ 2-1നും ക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയെ 6-4നും ഒടുവില്‍ സെമിയില്‍ വിയ്യ റയലിനെ 5-2നുമാണ് മറികടന്നത്. ടീം ഇതുവരെ 30 ഗോള്‍ സ്കോര്‍ ചെയ്‌തപ്പോള്‍ 13 എണ്ണം തിരിച്ചുവാങ്ങി. എട്ടു ഗോളുമായി മുഹമ്മദ് സലാഹാണ് ടോപ് സ്കോറര്‍. അവസാന കളി വരെ ആവേശം നിറഞ്ഞുനിന്ന പ്രീമിയര്‍ ലീഗില്‍ ഒരു പോയിന്‍റിനാണ് ടീം കിരീടം കൈവിട്ടത്. പക്ഷേ, കർബാവോ കപ്പും എഫ്.എ കപ്പും ഷോക്കേസിലെത്തിച്ച അവർ ചാമ്പ്യന്‍സ് ലീഗ് ആൻഫീൽഡിലെത്തിച്ച് പകരം വീട്ടാമെന്ന് കണക്കുകൂട്ടുന്നു.

ABOUT THE AUTHOR

...view details