ബ്യൂണസ് അയേഴ്‌സ് : അര്‍ജന്‍റീനയിലേക്ക് വീണ്ടും ഫിഫ ലോകകപ്പ് എത്തിച്ചതോടെ രാജ്യത്തിന്‍റെ ആരാധ്യപുരുഷനാണ് ലയണല്‍ മെസി. 2022 അവസാനത്തില്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്‍റീന കിരീടം ചൂടിയത്. ഗോളടിച്ചും അടിപ്പിച്ചുമായിരുന്നു ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസി അര്‍ജന്‍റൈന്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്.
താരത്തിന്‍റെ 36-ാം പിറന്നാള്‍ ഏറെ അവിസ്മരണീയമായാണ് ജന്‍മനാടായ റൊസാരിയോ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തില്‍ അര്‍ജന്‍റീന കുപ്പായത്തില്‍ താരം ഹാട്രിക്കുമായി തിളങ്ങിയിരുന്നു. മത്സരത്തിനായി എത്തിയ മെസിയെ മാഴ്സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 42,000-ല്‍ ഏറെ കാണികള്‍ ഹാപ്പി ബര്‍ത്ത് ഡേ പാടിക്കൊണ്ടാണ് വരവേറ്റത്.
വര്‍ണങ്ങള്‍ വാരി വിതറിക്കൊണ്ടുള്ള ലൈറ്റ് ഷോയും കരിമരുന്ന് പ്രയോഗവും ചടങ്ങിന്‍റെ മാറ്റ് കൂട്ടുകയും ചെയ്‌തു. അര്‍ജന്‍റൈന്‍ മുന്‍ താരം മാക്‌സി റോഡ്രിഗസിന്‍റെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു മാഴ്സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മത്സരത്തില്‍ ഹാട്രിക് ഗോളുകള്‍ നേടി പിറന്നാള്‍ മധുരം ഇരട്ടിയാക്കാനും താരത്തിന് കഴിഞ്ഞിരുന്നു.
അര്‍ജന്‍റൈന്‍ ടീമിലെ സഹതാരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ട്ടിന്‍ ഡിമിഷെല്‍സ്, അടുത്ത സുഹൃത്തും സഹ താരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോ, അർജന്‍റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോണി തുടങ്ങിയവരും മെസിക്കൊപ്പം പന്തുതട്ടാന്‍ ഇറങ്ങിയിരുന്നു.