മനാമ : ബഹ്‌റൈനില്‍ നടക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ കളിക്കാനിരിക്കുന്ന ഏഴ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ടീമിനൊപ്പം യാത്ര ചെയ്യാനായില്ല. വിസ പ്രശ്‌നങ്ങളാണ് തിരിച്ചടിയായത്.
ഗോൾകീപ്പർ അമരീന്ദർ സിങ്, ഡിഫൻഡർ ചിംഗ്ലെൻസന സിങ്, ആകാശ് മിശ്ര, മിഡ്ഫീൽഡർമാരായ അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, അനികേത് യാദവ്, ബിപിൻ സിങ് എന്നിവര്‍ക്കാണ് വിസ പ്രശ്‌നങ്ങളുള്ളത്. ഇഗോർ സ്റ്റിമാക് പരിശീലകനായ 25 അംഗ സ്ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്.
ഇതോടെ 18 കളിക്കാരും കോച്ച് ഇഗോർ സ്റ്റിമാക്കും സപ്പോർട്ടിങ് സ്റ്റാഫും തിങ്കളാഴ്ച മനാമയിലെത്തി. വിസ പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം താരങ്ങളെ മനാമയിലെത്തിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സ്റ്റിമാക് വെർച്വൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.