കേരളം

kerala

By

Published : Nov 27, 2022, 7:55 AM IST

ETV Bharat / sports

'ഗോളടിച്ചും അടിപ്പിച്ചും മെസി'; മെക്‌സിക്കോയ്‌ക്കെതിരെ വിജയം പിടിച്ച് അര്‍ജന്‍റീന

നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്‍റീനയുടെ വിജയം. 64-ാം മിനിട്ടില്‍ ലയണല്‍ മെസിയും 87-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസുമാണ് എതിര്‍ഗോള്‍ വല തകര്‍ത്ത് ലക്ഷ്യം കണ്ടത്.

fifa world cup  fifa world cup 2022  argentina vs mexico  lionel messi goal against mexico  argentina goals against mexico  Qatar 2022  qatar world cup 2022  അര്‍ജന്‍റീന  മെക്‌സിക്കോ  മെസി  ലയണല്‍ മെസി  അര്‍ജന്‍റീന മെക്‌സിക്കോ മത്സരം  ഫിഫ ലോകകപ്പ്  ഖത്തര്‍ ലോകകപ്പ്
'ഗോളടിച്ചും അടിപ്പിച്ചും മെസി'; മെക്‌സിക്കോയ്‌ക്കെതിരെ വിജയം പിടിച്ച് അര്‍ജന്‍റീന

ദോഹ: ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി അര്‍ജന്‍റീന. മെസി ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയം. ജയത്തോടെ ഗ്രൂപ്പ് സിയില്‍ പോളണ്ടിന് പിന്നിലായി അര്‍ജന്‍റീന രണ്ടാം സ്ഥാനത്തേക്കെത്തി.

നിരാശപ്പെടുത്തുന്ന ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്‍റീന ഇരു ഗോളുകളും നേടിയത്. 64-ാം മിനിട്ടില്‍ ലയണല്‍ മെസിയുടെ വകയായിരുന്നു ആദ്യ ഗോള്‍. പിന്നാലെ 87-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസും ലക്ഷ്യം കണ്ടു.

ഗോള്‍ രഹിതം ആദ്യപകുതി:തുല്യശക്‌തികളുടേതെന്ന പോരാട്ടമായിരുന്നു ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്‍റെ ആദ്യം കണ്ടത്. ആദ്യ അരമണിക്കൂറില്‍ പൊസിഷന്‍ പിടിച്ച് കളിക്കാന്‍ അര്‍ജന്‍റീനക്ക് സാധിച്ചെങ്കിലും മെക്‌സിക്കന്‍ ഗോള്‍ മുഖത്തേക്ക് ഷോട്ടുകള്‍ പായിക്കാന്‍ അവര്‍ക്കായില്ല. 34-ാം മിനിട്ടില്‍ ഡിപോളിനെ ഫൗള്‍ ചെയ്‌തതിന് അര്‍ജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.

മെക്‌സിക്കന്‍ ഗോള്‍പോസ്‌റ്റ് ലക്ഷ്യമാക്കി മെസിയെടുത്ത കിക്ക് പാഞ്ഞെങ്കിലും ഗോളി ഗില്ലര്‍മോ ഒച്ചോവ പന്ത് തട്ടിമാറ്റി. ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞതിന് പിന്നാലെ ആദ്യ പകുതിയില്‍ തന്നെ മെക്‌സിക്കോ സബ്‌സ്‌റ്റിറ്റ്യൂഷനും നടത്തി. മിഡ്‌ഫീല്‍ഡര്‍ ആന്ദ്രെ ഗ്വാര്‍ഡാഡോയ്‌ക്ക് പകരം എറിക് ഗ്വെട്ടറസിനെയാണ് അവര്‍ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ അനുവദിച്ച അഞ്ച് മിനിട്ട് സമയത്തും ഇരു കൂട്ടര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.

മെക്‌സിക്കന്‍ മതില്‍ തകര്‍ത്ത് മിശിഹ: രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസതയാര്‍ന്ന പ്രകടനമാണ് ഇരു കൂട്ടരും പുറത്തെടുത്തത്. 49-ാം മിനിട്ടില്‍ മെസിയെ വീഴ്‌ത്തിയതിന് അര്‍ജന്‍റീനക്ക് അനുകൂലമായി വീണ്ടും ഫ്രീകിക്ക്. മെസിയെടുത്ത കിക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക്. തുടര്‍ന്ന് ഏഞ്ചല്‍ ഡി മരിയ ഉള്‍പ്പടെയുള്ളവര്‍ മെക്‌സിക്കന്‍ പ്രതിരോധത്തെ മറികടന്ന് ബോക്‌സിലെത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

എന്നാല്‍ 64-ാം മിനിട്ടില്‍ മെസിയുടെ ഇടം കാലില്‍ നിന്നും മത്സരത്തില്‍ ആദ്യ ഗോള്‍ പിറന്നു. ബോക്‌സിന്‍റെ വലതുഭാഗത്ത് നിന്ന് ഡിമരിയ നല്‍കിയ പന്ത് വലയിലേക്ക് പായിച്ചാണ് സാക്ഷാല്‍ ലയണല്‍ മെസി ടീമിന് ലീഡ് സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ മെസിയുടെ എട്ടാം ഗോളായിരുന്നു ഇത്.

ആദ്യ ഗോള്‍ വീണതിന് ശേഷം അര്‍ജന്‍റീനയുടെ ഭാഗത്ത് നിന്നും കൂടുതല്‍ മുന്നേറ്റങ്ങളുമുണ്ടായി. 87-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെയാണ് അര്‍ജന്‍റീന ലീഡുയര്‍ത്തിയത്. മെസിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍.

മെസിയില്‍ നിന്നും പാസ് സ്വീകരിച്ച എന്‍സോ എതാനും ചുവടുകള്‍ വച്ച് ബോക്‌സിലേക്ക് കടന്നു. ഡിഫന്‍ഡര്‍മാരെ വകഞ്ഞുമാറ്റിയെടുത്ത ഷോട്ട് ഗോളി ഒച്ചോവോയെ മറികടന്ന് ഗോള്‍ വലയുടെ ടോപ്‌ കോര്‍ണറില്‍.

ഗ്രൂപ്പ് സിയില്‍ പോളണ്ടിനോടാണ് അര്‍ജന്‍റീനയുടെ അടുത്ത മത്സരം. ഡിസംബര്‍ ഒന്നിന് സ്‌റ്റേഡിയം 974ല്‍ ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ മെസിയുടെയും സംഘത്തിന്‍റെയും അവസാന പോരാട്ടം.

Also Read: കളി പോളണ്ടിനോട് വേണ്ട ; കളം നിറഞ്ഞ് ലെവൻഡോവ്സ്‌കി, പോളണ്ടിന് മുന്നിൽ വീണ് സൗദി അറേബ്യ

ABOUT THE AUTHOR

...view details