സൂറിച്ച് :യുക്രൈന്‍ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരായ കായിക മേഖലയുടെ ശക്തമായ പ്രതിഷേധം തുടരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലും റഷ്യ ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. വിവിധ രാജ്യങ്ങളുടെ സമ്മർദങ്ങൾക്കൊടുവിൽ ഫിഫ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുദിക്കില്ലെന്ന് ഫിഫ തീരുമാനിച്ചു. കൂടാതെ, റഷ്യൻ ടീമിന് രാജ്യത്തിന്‍റെ പേരോ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കാൻ കഴിയില്ല. പകരം റഷ്യൻ ഫുട്ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാം. അതോടൊപ്പം നിഷ്‌പക്ഷ വേദിയിലാവണം റഷ്യയുടെ മത്സരങ്ങൾ നടത്തേണ്ടതെന്നും അറിയിച്ചു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന പോളണ്ടിന്‍റെയും സ്വീഡന്‍റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല. 2022 ലോകകപ്പിനുള്ള യോഗ്യതാറൗണ്ടിൽ കളിക്കാൻ ടീമിനെ അനുവദിക്കും. റഷ്യൻ ഫുട്‌ബോൾ ടീമുമായി ഒരു മത്സരവും കളിക്കില്ലെന്ന് ഇംഗ്ലണ്ട് അറിയിച്ചു.
ALSO RAED:പോളണ്ടിനും സ്വീഡനും പിന്നാലെ ചെക്കും തീരുമാനിച്ചു... റഷ്യയ്‌ക്കെതിരെ കളിക്കില്ല
യുദ്ധം തുടങ്ങിയ ശേഷം റഷ്യക്ക് നേരെ കടുത്ത നടപടികളാണ് യൂറോപ്യൻ രാജ്യങ്ങൾ എടുക്കുന്നത്. നേരത്തെ പോളണ്ട് അടക്കമുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായി ഫുട്‌ബോൾ കളിക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇംഗ്ലണ്ടിന്‍റെ നിലപാട്. ഇംഗ്ലണ്ടിനുശേഷം നിരവധി രാജ്യങ്ങൾ സമാന നിലപാട് എടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.