ലണ്ടന്‍:ഇഎഫ്എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഒന്നാം പാദ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. സിറ്റി ഗ്രൗണ്ടില്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചുവന്ന ചെകുത്താന്മാര്‍ വിജയക്കൊടി പാറിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, വൗട്ട് വെഗോർസ്റ്റ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍.
സൂപ്പര്‍ റാഷ്‌ഫോര്‍ഡ്:പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനോടേറ്റ തോല്‍വിയുടെ ക്ഷീണവുമായണ് യുണൈറ്റഡ് കറബാവോ കപ്പ് സെമി മത്സരത്തിനായെത്തിയത്. എന്നാല്‍ സിറ്റി ഗ്രൗണ്ടില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ആതിഥേയരെ കാഴ്‌ചക്കാരാക്കാന്‍ യുണൈറ്റഡിനായി. മത്സരത്തിന്‍റെ ആറാം മിനിട്ടില്‍ തന്നെ ലീഡ് സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു.
മിന്നും ഫോമിലുള്ള മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്‍റെ വകയായിരുന്നു ഗോള്‍. സ്വന്തം ഹാഫില്‍ നിന്നും ഇടത് വിങ്ങിലൂടെ പന്തുമായി കുതിച്ച റാഷ്‌ഫോര്‍ഡ് നോട്ടിങ്‌ഹാം പ്രതിരോധത്തെ അനായാസം മറികടന്ന് ഗോള്‍ നേടുകയായിരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷമുള്ള താരത്തിന്‍റെ പത്താമത്തെ ഗോളായിരുന്നു ഇത്.
ഇതോടെ സീസണില്‍ നേടിയ ഗോളുകളുടെ ആകെ എണ്ണവും റാഷ്‌ഫോര്‍ഡ് 18 ആയി ഉയര്‍ത്തി. 24-ാം മിനിട്ടില്‍ ഫോറസ്റ്റ് ഗോള്‍ തിരിച്ചടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. സാം സറിഡ്‌ജ് ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങിയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.
തുടര്‍ന്ന് മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് യുണൈറ്റഡ് ലീഡുയര്‍ത്തി. വൗട്ട് വെഗോർസ്റ്റാണ് സന്ദര്‍ശകര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്. ബോക്‌സിന് തൊട്ടുപുറത്ത് നിന്നും മുന്നേറ്റനിരതാരം ആന്‍റണി പായിച്ച ഷോട്ട് നോട്ടിങ്‌ഹാം ഫോറസ്റ്റ് ഗോള്‍ കീപ്പര്‍ ഹെന്നെസി തട്ടിയകറ്റിയിരുന്നു.