കേരളം

kerala

ETV Bharat / sports

എഫ്‌എ കപ്പ് ആര്‍ക്ക്; ലമ്പാര്‍ഡിനോ അട്ടേരക്കോ

സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ പുതുമുഖ പരിശീലകര്‍ എന്ന നിലയില്‍ ഫ്രാങ്ക് ലമ്പാര്‍ഡും മൈക്കള്‍ അട്ടേരയും വലിയ പ്രതീക്ഷകളാണ് ബാക്കിയാക്കുന്നത്. ഇരുവരും കളി പഠിപ്പിക്കാന്‍ തുടങ്ങിയതിന് ശേഷം ചെല്‍സിക്കും ആഴ്‌സണലിനും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

By

Published : Jul 31, 2020, 3:22 PM IST

എഫ്‌എ കപ്പ് വാര്‍ത്ത  ലമ്പാര്‍ഡ് വാര്‍ത്ത  അട്ടേര വാര്‍ത്ത  fa cup news  lampard news  arteta news
ലമ്പാര്‍ഡ്, അട്ടേര

രണ്ട് മുന്‍ മധ്യനിര താരങ്ങള്‍ പുതുമുഖ പരിശീലകരായി മുഖാമുഖം വരുമ്പോള്‍ എഫ്എ കപ്പില്‍ ആര് മുത്തമിടും എന്നറിയായാന്‍ കാത്തിരിക്കുകയാണ് കാല്‍പ്പന്ത് ആരാധകര്‍. വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തില്‍ ചെല്‍സിയും ആഴ്‌സണലും തമ്മിലുള്ള എഫ്എ കപ്പിന്‍റെ കലാശപ്പോരിന് വിസിലൂതാന്‍ ഇനി മണിക്കൂറുകള്‍ മാത്രമെ ബാക്കിയുള്ളു.

നാല് തവണ ക്ലബിന്‍റെ ഷെല്‍ഫില്‍ എഫ്‌എ കപ്പ് എത്തിച്ച ഫ്രാങ്ക് ലമ്പാര്‍ഡിന് കീഴിലാണ് ചെല്‍സി ഫൈനലിന് ഇറങ്ങുന്നത്. മറുവശത്ത് മൈക്കള്‍ അട്ടേരയും. സീസണിന്‍റെ പകുതിയോടെയാണ് അട്ടേര ഗണ്ണേഴ്‌സിന്‍റെ പരിശീലക സ്ഥാനം ഏറ്റടുത്തത്. ഗണ്ണേഴ്‌സിനായി കളിക്കുമ്പോള്‍ രണ്ട് തവണ അട്ടേര എഫ്‌എ കപ്പ് സ്വന്തമാക്കിയ ടീമിന്‍റെ ഭാഗമായിരുന്നു. ബൂട്ടണിഞ്ഞ കാലത്ത് പലപ്പോഴും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട് ഇരവരും. സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ പരിശീലകര്‍ എന്ന നിലയില്‍ ഇരുവരും വലിയ പ്രതീക്ഷകളാണ് പങ്കുവെക്കുന്നത്.

പരിശീലകന്‍ എന്ന നിലയില്‍ ഒരു സീസണ്‍ പൂര്‍ത്തിയാകുന്ന ലമ്പാര്‍ഡ് ഇതിനകം ചെല്‍സിയെ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തിച്ചു. അതുവഴി നീലപ്പട ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും സ്വന്തമാക്കി. എഫ്‌എ കപ്പ് കൂടി സ്വന്തമാക്കി ചെല്‍സി ആരാധകര്‍ക്ക് ആവേശം നിറഞ്ഞൊരു സീസണ്‍ സമ്മാനിക്കാനാകും ഈ മുന്‍ ഇംഗ്ലീഷ് താരത്തിന്‍റെ നീക്കം.

സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നീലകുപ്പായക്കാര്‍ കലാശപ്പോരിന് എത്തുന്നത്. ടീമെന്ന നിലയില്‍ 4-3-3 ഫോര്‍മാറ്റിലും 3-4-2-1 ഫോര്‍മാറ്റിലും ചെല്‍സി മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന ചെല്‍സിക്ക് പ്രതിരോധത്തിലെ പാളിച്ചകളാണ് വിനയാകുന്നത്. പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയെയും ലിവര്‍പൂളിനെയും നേരിടുമ്പോഴാണ് ഇത് വ്യക്തമാകുന്നത്. പ്രകടനം വിലയിരുത്തി താരങ്ങളെ തുറന്ന് വിമര്‍ശിക്കാനും അഭിനന്ദിക്കാനും മടി കാണിക്കാത്ത ഫ്രാങ്ക് ലമ്പാര്‍ഡില്‍ പൂര്‍ണവിശ്വാസമാണ് ചെല്‍സിക്ക്.

അതേസമയം സീസണിന്‍റെ പകുതിയോടെ ഗണ്ണേഴ്‌സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന മൈക്കല്‍ അട്ടേരക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ആഴ്‌സണലില്‍ എത്തിയ ശേഷം തന്‍റെ ആയുധപ്പുരയില്‍ അടുക്കും ചിട്ടയും കൊണ്ടുവരാന്‍ സ്‌പാനിഷ് പരിശീലകന്‍ അട്ടേര ഏറെ പണിപ്പെട്ടു. അതിന് ഫലവും കണ്ടു. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ആഴ്‌സണല്‍ ഈ സീസണില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.

സെമയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്‌സ് എഫ്‌എ കപ്പിന്‍റെ കലാശപ്പോരിന് എത്തിയിരിക്കുന്നത്. സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ മൂന്ന് വര്‍ഷം രണ്ടാമനായി പ്രവര്‍ത്തിച്ചതിന്‍റെ അനുഭവ സമ്പത്തുണ്ട് അട്ടേരക്ക്. പ്രതീക്ഷകള്‍ ഒന്നും ബാക്കിയാക്കാതെ അവസാനിക്കുന്ന സീസണൊടുവില്‍ ഗണ്ണേഴ്‌സിന് ആശ്വാസം പകരാന്‍ എഫ്‌എ കപ്പെങ്കിലും നേടിക്കൊടുക്കാനാകും അട്ടേരയുടെ ശ്രമം.

ABOUT THE AUTHOR

...view details