ലണ്ടന്‍: അടുത്ത മാസം 11ന് ആരംഭിക്കുന്ന യൂറോ 2020ന് ഒരുങ്ങുന്ന ഡച്ച് ടീമിന് തിരിച്ചടി. രാജ്യാന്തര മത്സരത്തില്‍ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡിക്ക് ബൂട്ടണിയില്ല. ശസ്‌ത്രക്രിയയെ തുടര്‍ന്ന് പരിശീലനം പുനരാരംഭിച്ചെങ്കിലും കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ആയിട്ടില്ലെന്ന് വാന്‍ഡിക്ക് തന്നെ തീരുമാനിച്ചു. ബാലന്‍ ദ്യോര്‍ ജേതാവ് കൂടിയായ വാന്‍ഡിക്ക് ക്ലബ് ഫുട്‌ബോളില്‍ പ്രീമിയര്‍ ലീഗിലെ കരുത്തരായ ലിവര്‍പൂളിന്‍റെ പ്രതിരോധ നിരയുടെ അമരക്കാരനാണ്.
കഴിഞ്ഞ സീസണില്‍ വാന്‍ഡിക്ക് ഉള്‍പ്പെടെയുള്ളവരുടെ മികവില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ലിവര്‍പൂളിന് ഈ സീസണില്‍ തകര്‍പ്പന്‍ ഫോം തുടരാനായില്ല. പരിക്കിനെ തുടര്‍ന്ന് സീസണില്‍ ഭൂരിഭാഗവും പുറത്തിരുന്ന വാന്‍ഡിക്ക് ശസ്‌ത്രക്രിയക്ക് വിധേയനായതോടെ സീസണ്‍ തന്നെ നഷ്‌ടമായി.
വിര്‍ജില്‍ വാന്‍ഡിക്ക് (ഫയല്‍ ചിത്രം). എവര്‍ടണ്‍ ഗോളി ജോര്‍ദാന്‍ പിക്ക്ഫോര്‍ഡുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാല്‍മുട്ടിനേറ്റ പരിക്കാണ് വാന്‍ഡിക്കിന്‍റെ സീസണ്‍ തന്നെ ഇല്ലാതാക്കിയത്. കഴിഞ്ഞ ഓക്‌ടോബറിലായിരുന്നു സംഭവം. വാന്‍ഡിക്ക് പരിശീലനം പുനരാരംഭിച്ചതോടെ രാജ്യാന്തര മത്സരത്തില്‍ കളിക്കുമെന്ന പ്രതീക്ഷ സജീവമായിരുന്നു. ഇതാണിപ്പോള്‍ ഇല്ലാതായത്.
കൂടുതല്‍ വായനക്ക് :ലാലിഗയില്‍ കിരീടം തൊടാൻ സമനിലക്കളി, ബാഴ്‌സയും കുരുക്കില്‍
ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയാണ് യൂറോ 2020 പോരാട്ടം. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന യൂറോ കപ്പ് മത്സരം കൊവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ പോര്‍ച്ചുഗലാണ് യൂറോ കപ്പ് ചാമ്പ്യന്‍മാര്‍. കലാശപ്പോരില്‍ ഫ്രാന്‍സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ കപ്പടിച്ചത്.