സതാംപ്‌റ്റണ്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ പരിശീലന മത്സരങ്ങൾ കളിക്കാത്തത് ടീം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് മുന്‍ നായകന്‍ ദിലീപ് വെങ്സര്‍ക്കാര്‍. വ്യാഴാഴ്‌ച ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യ നിലവില്‍ മൂന്ന് ദിവസത്തെ ക്വാറന്‍റൈനായി സതാംപ്‌റ്റണിലുണ്ട്. ഈ മാസം 18ന് ആരംഭിക്കുന്ന ഫൈനല്‍ പോരാട്ടമാണ് ഇന്ത്യക്ക് മുമ്പിലുള്ള ആദ്യ മത്സരം.
ലണ്ടനില്‍ പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും അവസരം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് വെങ്‌സര്‍ക്കാരുടെ പ്രതികരണം. മുന്നൊരുക്കങ്ങളുടെ അഭാവം ബാറ്റിങ്, ബൗളിങ് നിരകളെ ഒരുപോലെ ബാധിക്കുമെന്നും വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
മറുഭാഗത്ത് എതിരാളികളായ ന്യൂസിലന്‍ഡ് ടീം നേരത്തെ ഇംഗ്ലണ്ടിലെത്തി അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കെയിന്‍ വില്യംസണും കൂട്ടരും ഫൈനല്‍ പോരാട്ടത്തിനായി സതാംപ്‌റ്റണില്‍ എത്തുക. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാന്‍ സാധിച്ചത് ന്യൂസിലന്‍ഡ് ടീമിന് കൂടുതല്‍ ഗുണം ചെയ്യും.
കൂടുതല്‍ കായിക വാര്‍ത്തകള്‍: കടല്‍ കടക്കാന്‍ ടി20 ലോകകപ്പ്; ഒമാനും യുഎഇയും വേദിയായേക്കും
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കിയ ശേഷമെ ടീം ഇന്ത്യ നാട്ടിലേക്ക് മടങ്ങൂ. ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ജയം സ്വന്തമാക്കിയാണ് ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര 3-1നാണ് ടീ ഇന്ത്യ സ്വന്തമാക്കിയത്.