കേരളം

kerala

ETV Bharat / sports

സൂര്യയ്ക്ക് 'സ്‌പോർട്‌സ് ഹെർണിയ', വരാനിരിക്കുന്നത് ഐപിഎല്ലും ടി20 ലോകകപ്പും: ആരാധകർക്ക് ഞെട്ടല്‍

Suryakumar Yadav to Undergo surgery: സ്‌പോര്‍ട്‌സ് ഹെര്‍ണിയ സ്ഥിരീകരിച്ച സൂര്യകുമാര്‍ യാദവിനെ ശസ്‌ത്രക്രിയയ്‌ക്കായി ബിസിസിഐ വിദേശത്തേക്ക് അയയ്‌ക്കുന്നു.

By ETV Bharat Kerala Team

Published : Jan 8, 2024, 4:44 PM IST

Suryakumar Yadav  Suryakumar Yadav Injury  സൂര്യകുമാര്‍ യാദവ്  ഐപിഎല്‍ 2024
Suryakumar Yadav to Undergo surgery

ബെംഗളൂരു:സൂപ്പര്‍ താരം സൂര്യയുമാര്‍ യാദവിനെ ഉള്‍പ്പെടുത്താതെയാണ് അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസി സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കവെ കണങ്കാലിന് പരിക്കേറ്റതോടെയാണ് താരത്തെ പുറത്തിരുത്തിയത്. (Suryakumar Yadav Injury ). അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ ഐപിഎല്ലും ടി20 ലോകകപ്പും നടക്കാനിരിക്കെ സൂര്യയുടെ ഈ പരിക്കില്‍ ആരാധകരില്‍ ആശങ്ക കനപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റരായ സൂര്യകുമാര്‍ യാദവിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ സ്ഥിരീകരിച്ചു. ( അടിവയറ്റിലെയോ ഞരമ്പിലെയോ പേശികൾക്കുണ്ടാകുന്ന പരിക്കാണ് വിട്ടുമാറാത്ത വേദനയ്ക്ക് (സ്‌പോര്‍ട്‌സ് ഹെര്‍ണിയ) കാരണമാകുന്നത്. ഫിസിക്കൽ തെറാപ്പി, മരുന്നുകൾ കൂടാതെ/അല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ചികിത്സിച്ച് ഭേദമാക്കാം). ഇതു ഭേദമാക്കാന്‍ ശസ്‌ത്രക്രിയയ്‌ക്കായി 33-കാരനെ വിദേശത്തേക്ക് അയക്കുമെന്നാണ് വിവരം. (Suryakumar Yadav to Undergo surgery) നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സൂര്യയെ ശസ്‌ത്രക്രിയയ്‌ക്കായി ജര്‍മനിയിലെ മ്യൂണിക്കിലേക്കാണ് ബിസിസിഐ അയയ്‌ക്കുന്നത്.

ശസ്‌ത്രക്രിയയ്‌ക്ക് ശേഷം താരത്തിന് പരിശീലനത്തിന് തിരികെ എത്താന്‍ എട്ട് മുതല്‍ ഒമ്പത് വരെ ആഴ്ചകള്‍ വേണ്ടി വന്നേക്കാം. ഇക്കാരണത്താല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ കുറച്ച് മത്സരങ്ങളില്‍ സൂര്യ പുറത്തിരിക്കാനും സാധ്യതയുണ്ട്. ഏപ്രില്‍ - മെയ്‌ മാസങ്ങളില്‍ അരങ്ങേറുന്ന ഐപിഎല്ലിന് തൊട്ടുപിന്നാലെ ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്.

ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്‍റെ നാല് ഭാഗത്തേക്കും പന്തടിച്ച് റണ്‍സ് വാരിക്കൂട്ടി മത്സരം ഒറ്റയ്‌ക്ക് വിജയിപ്പിക്കാനുള്ള താരത്തിന്‍റെ കഴിവില്‍ വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യയും ആരാധകരും വച്ചുപുലര്‍ത്തുന്നത്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ക്ക് 29 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ആകെയുള്ള 20 ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകള്‍ക്ക് സൂപ്പര്‍ എട്ടിലേക്ക് മുന്നേറാം.

ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത് ഗ്രൂപ്പ് എയിലാണ്. കാനഡ, അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, അമേരിക്ക എന്നീ ടീമുകളാണ് ഗ്രൂപ്പില്‍ നീലപ്പടയ്‌ക്ക് എതിരാളികള്‍. അയര്‍ലന്‍ഡിനെതിരെ ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നത് ജൂണ്‍ ഒമ്പതിനാണ്. ജൂണ്‍ 12-ന് അമേരിക്കയ്‌ക്കും 15-ന് കാനഡയ്‌ക്കും എതിരെയും ഇന്ത്യ കളിക്കും.

ALSO READ: പരിക്കോട് പരിക്ക്, ഷമിയില്ലാതെ ഇന്ത്യയുടെ ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷ

അതേസമയം ടൂര്‍ണമെന്‍റില്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയ്‌ക്കായി കളിച്ചേക്കും. 2022-ലെ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ കളിക്കാതിരുന്ന ഇരുവരേയും അഫ്‌ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ടി20കളാണ് അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത്. ജനുവരി 11-ന് മൊഹാലിയിലാണ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത്. 14-ന് ഇന്‍ഡോറിലും 17-ന് ചെന്നൈയിലുമാണ് മറ്റ് മത്സരങ്ങള്‍ (India vs Afghanistan T20Is).

ABOUT THE AUTHOR

...view details