കൊളംബോ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ശ്രീലങ്കയ്‌ക്ക്. അഞ്ച് മത്സര പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ലങ്ക നാല് റൺസിന് പരാജയപ്പെടുത്തി. ആദ്യ മത്സരം പരാജയപ്പെട്ട ശേഷം തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചാണ് ലങ്ക 3-1ന് പരമ്പര ഉറപ്പിച്ചത്. നാട്ടില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ശ്രീലങ്ക ഏകദിന പരമ്പര നേടുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. 112 പന്തുകളില്‍ 99 റണ്‍സെടുത്ത വാര്‍ണറെ ധനഞ്ജയ ഡിസില്‍വയാണ് പുറത്താക്കിയത്.
വാലറ്റത്തെ കൂട്ടുപിടിച്ചുള്ള പാറ്റ് കമ്മിന്‍സിന്‍റെ പോരാട്ടവും ലക്ഷ്യത്തിലെത്തിയില്ല. 43 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കമ്മിന്‍സിനെ 49ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ പുറത്താക്കിയ ചാമിക കരുണരത്‌നെയാണ് മത്സരം ലങ്കയ്ക്ക് അനുകൂലമാക്കിയത്. ആരോണ്‍ ഫിഞ്ച് (0), മിച്ചല്‍ മാര്‍ഷ് (26), മാര്‍നസ് ലബുഷെയ്ന്‍ (14), അലക്‌സ് കാരി (19), ട്രാവിഡ് ഹെഡ് (17), കാമറൂണ്‍ ഗ്രീന്‍ (13), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ സെഞ്ചുറി നേടിയ അസലങ്കയും (106 പന്തില്‍ 110) അർധസെഞ്ചറി നേടിയ ധനഞ്ജയ ഡിസിൽവയുമാണ് (61 പന്തില്‍ 60) ലങ്കൻ ഇന്നിങ്സിന് മുതല്‍ക്കൂട്ടായത്. നിരോഷന്‍ ഡിക്‌വെല്ല (1), പതും നിസ്സങ്ക (13), കുശാല്‍ മെന്‍ഡിസ് (14), ദസുന്‍ ഷാനക (4) ദുനിത് വെല്ലാല്‍ഗെ ( 19) വാനിന്ദു ഹസരംഗ (21) എന്നിവരാണ് ലങ്കന്‍ നിരയില്‍ അക്കൗണ്ട് തുറന്ന മറ്റ് താരങ്ങള്‍. രണ്ട് പേര്‍ റണ്ണൗട്ടായി. പരമ്പരയിലെ അവസാന ഏകദിനം വെള്ളിയാഴ്ച നടക്കും.