കേരളം

kerala

By

Published : Jun 25, 2022, 12:41 PM IST

ETV Bharat / sports

1983 ജൂൺ 25: കപിൽ ദേവും സംഘവും ലോകം കീഴടക്കിയ ദിനം; ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീടത്തിന് 39 വയസ്

അന്നുവരെ കളിച്ച 52 ഏകദിനങ്ങളിൽ 38 എണ്ണത്തിലും വിജയിച്ച വിൻഡീസ് കരുത്തിനെയാണ് ഫൈനലിൽ ഇന്ത്യ മറികടന്നത്

On this day in 1983  1983 ജൂൺ 25  കപിൽ ദേവും സംഘവും ലോകം കീഴടക്കിയ ദിനം  കപിൽ ദേവ്  kapil dev  ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജയത്തിന് 39 വയസ്  India captured its maiden Cricket World Cup title
1983 ജൂൺ 25: കപിൽ ദേവും സംഘവും ലോകം കീഴടക്കിയ ദിനം; ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീടത്തിന് 39 വയസ്

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവർക്ക് മറക്കാനാകാത്ത ദിവസമാണ് 1983 ജൂൺ 25. 'അണ്ടർഡോഗ്‌സ്' എന്ന വിശേഷണത്തിൽ നിന്ന് അക്കൊല്ലത്തെ ലോകജേതാക്കളായി ലോർഡ്‌സ് ബാൽക്കണിയിൽ കപിൽ ദേവ് പ്രുഡൻഷ്യൽ കപ്പ് ഉയർത്തിയ ദിനം. ക്രിക്കറ്റിൽ പകരം വയ്‌ക്കാനില്ലാത്ത കരുത്തിന് ഉടമകളായിരുന്ന വെസ്റ്റ് ഇന്‍ഡീസിനു മുന്നിൽ ഇന്ത്യ തല ഉയർത്തിപ്പിടിച്ച ദിവസം. ഇന്ത്യൻ ക്രിക്കറ്റിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ദിനം. 39 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്‌സിൽ ക്രിക്കറ്റിന്‍റെ സിംഹാസനത്തിൽ ആദ്യമായി ഇന്ത്യ ഇരിപ്പിടം ഉറപ്പിച്ചത്. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് വളർന്നത്.

ലോകകപ്പ് കിരീടവുമായി ലോർഡ്‌സ് ബാൽക്കണിയിൽ കപിൽ ദേവ്

1983-ല്‍ ഇംഗ്ലണ്ടില്‍ നടന്നത് ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ലോകകപ്പായിരുന്നു. മുന്‍പ് നടന്ന രണ്ട് ലോകകപ്പുകളിലായി ഒരു ജയവും, ആകെ മൊത്തം 40 ഏകദിനങ്ങളുടെ മത്സര പരിചയവും മാത്രം വച്ചാണ് കപിലിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. രണ്ട് ലോകകപ്പുകളിൽ നിന്ന് നേടിയത് ഒരു വിജയം മാത്രവും.

ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് ഇന്ത്യ കിരീടവുമായി മടങ്ങിയെത്തുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. അതിനാല്‍ തന്നെ 'ഈ ടീം ലോകകപ്പിലെ കറുത്ത കുതിരകളാകും' എന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ കിം ഹ്യൂഗ്‌സ് പറഞ്ഞ ഈ വാക്കുകളെ അന്നത്തെ കടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ പോലും ചിരിച്ചു തള്ളിയിരുന്നു. അന്നുവരെ കളിച്ച 52 ഏകദിനങ്ങളിൽ 38 എണ്ണത്തിലും വിജയിച്ച വിൻഡീസ് കരുത്തിനെയാണ് ക്രിക്കറ്റിന്‍റെ മെക്കയിൽ ഇന്ത്യ മറികടന്നത്.

1983 ലോകകപ്പ് ക്രിക്കറ്റ് ടീം

1979 ലോകകപ്പിൽ അവസാന സ്ഥാനക്കാരായിരുന്ന ഇന്ത്യ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് 1983 ലോകകപ്പിന് തുടക്കമിട്ടത്. 1975, 1979 ലോകകപ്പുകളിലെ വിജയങ്ങൾക്ക് ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട വിൻഡീസിനെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ മറികടന്നത്. അടുത്ത മത്സരത്തിൽ ഇന്ത്യ 162 റൺസിനാണ് ഓസ്‌ട്രേലിയക്ക് മുന്നിൽ അടിയറവ് വച്ചത്. രണ്ടാം പാദത്തിൽ ഇതിഹാസ താരം വിവിയൻ റിച്ചാർഡ്‌സിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ വിൻഡീസ് 66 റൺസിന്‍റെ വിജയം നേടി.

ടേണ്‍ബ്രിഡ്‌ജ് വെല്‍സിലെ അത്‌ഭുത ബാറ്റിങ് വിരുന്ന്; സിംബാബ്‌വെയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ ബാറ്റിങ് നിരയെ ഒറ്റയ്‌ക്ക് തോളിലേറ്റിയ നായകൻ കപിലിന്‍റെ ഇന്നിങ്സ് ഇന്നും അത്‌ഭുതമാണ്. ഒരു ഘട്ടത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 138 പന്തില്‍ നിന്ന് ആറു സിക്‌സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കപില്‍ 266 റണ്‍സെന്ന മാന്യമായ സ്‌കോറില്‍ എത്തിച്ചു. ബോളർമാരും തിളങ്ങിയതോടെ ഇന്ത്യക്ക് 31 റൺസ് ജയം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയെ 115 റൺസിന് കെട്ടുകെട്ടിച്ചാണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ കപിൽ ദേവ്

സെമിയില്‍ ഇംഗ്ലണ്ടിനെയും തകര്‍ത്ത് ഫൈനലിലേക്ക്. ഫൈനലിൽ കാത്തിരിക്കുന്നത് ക്രിക്കറ്റിന്‍റെ അതികായന്മാരായ വിൻഡീസ്. കരീബിയൻ പട ഹാട്രിക് കിരീടം നേടുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ച മത്സരം. പ്രതീക്ഷിച്ച പോലെ തന്നെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിൻഡീസ് പേസ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞു. കേവലം 183 റൺസെടുത്ത് ഇന്ത്യയുടെ എല്ലാവരും പുറത്തായി.

എന്നാൽ ഇന്നിങ്‌സ് ഇടവേളയിൽ കപിൽ തന്‍റെ സഹതാരങ്ങൾക്ക് ഉപദേശം നൽകി. 'അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ച് കളിക്കുക. പ്രത്യേകം ഓർക്കുക, അടുത്ത മൂന്ന് മണിക്കൂർ നിങ്ങളുടെ കഴിവിന്‍റെ പരമാവധി മൈതാനത്ത് പുറത്തെടുക്കാനായാൽ ജീവിതകാലം മുഴുവൻ ഓർത്തുവയ്‌ക്കാൻ സാധിക്കുന്ന നേട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. 'ആ വാക്കുകളിൽ പ്രചോദരായ ഇന്ത്യൻ ബോളർമാർ കളത്തിൽ സംഹാര താണ്ഡവമാടിയതോടെ ഇന്ത്യയ്‌ക്ക് 43 റൺസിന്‍റെ ചരിത്ര വിജയം..

ABOUT THE AUTHOR

...view details