ഹാരരെ: ഏകദിന ലോകകപ്പ് യോഗ്യത (ICC ODI WORLD CUP QUALIFIER) റൗണ്ടിൽ അയർലൻഡിനെതിരെ (IRELAND) ആവേശകരമായ ജയം സ്വന്തമാക്കി സ്കോട്‌ലൻഡ് (SCOTLAND). ബുലാവോ ക്വീൻ സ്പോർട്‌സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റ് ശേഷിക്കെയാണ് സ്കോട്ടിഷ് പടയുടെ വിജയം. അയർലൻഡ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് സ്കോട്ട്ലൻഡ് മറികടന്നത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനെത്തിയ സ്കോട്‌ലൻഡിന്‍റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മാത്യു ക്രോസിനെ (Matthew Cross) അവർക്ക് നഷ്‌ടമായി. ഈ സമയം വെറും ആറ് റൺസ് മാത്രമായിരുന്നു സ്‌കോട്‌ലൻഡിന്‍റെ സ്കോർബോർഡിൽ ഉണ്ടായിരുന്നത്. 5 പന്തിൽ 4 റൺസ് നേടിയ ക്രോസിനെ മാർക്ക് അഡെയർ (Mark Adair) വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
എന്നാൽ, പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ ബ്രാൻഡന്‍ മക്‌മലനെ (Brandon McMullan) കൂട്ടുപിടിച്ച് ക്രിസ്റ്റഫർ മക്ബ്രയിഡ് (Christopher McBride) സ്കോട്ടിഷ് സ്കോർ ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 50 റൺസ് കൂട്ടിച്ചേർത്തു. 11-ാം ഓവർ എറിയാനെത്തിയ അഡെയർ മക്‌മലനെ (10) പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ജോർജ് മൻസിയാണ് (George Munsey) പിന്നീട് മക്ബ്രയിഡിനൊപ്പം ബാറ്റ് ചെയ്യാൻ എത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 44 റൺസ് അടിച്ചെടുത്തു. സ്കോട്ടിഷ് സ്കോർ 19.1 ഓവറിൽ 90-ൽ നിൽക്കേ അർധസെഞ്ച്വറി നേടിയ മക്ബ്രയിഡിനെ(55) കർട്ടിസ് കംഫർ (Curtis Campher) പുറത്താക്കി.
പിന്നാലെ തന്നെ മൻസിയും (15) മടങ്ങി. ബെഞ്ചമിൻ വൈറ്റ് (Benjamin White) ആണ് വിക്കെറ്റ് നേടിയത്. സ്കോർ 117ൽ നിൽക്കെ നായകൻ റിച്ചി ബെറിങ്ടനെയും (Richie Berrington) സ്കോട്‌ലൻഡിന് നഷ്‌ടപ്പെട്ടു. 17 പന്തിൽ 10 റൺസ് ആയിരുന്നു ക്യാപ്റ്റന്‍റെ സമ്പാദ്യം.