മൊഹാലി : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്ത് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് അടിച്ച് കൂട്ടിയത്. മുംബൈ ബോളര്‍മാരെ തല്ലിക്കൂട്ടിയ ലിവിങ്സ്റ്റണും ജിതേഷ് ശര്‍മയുമാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്.
നാലാം വിക്കറ്റില്‍ അപരാജിതരായി നിന്ന ഇരുവരും 53 പന്തുകളില്‍ നിന്നായി 119 റണ്‍സാണ് നേടിയത്. ഡെത്ത് ഓവറുകളില്‍ അടിവാങ്ങുന്ന പതിവ് പല്ലവി ആവര്‍ത്തിച്ച മുംബൈ ബോളര്‍മാര്‍ അവസാന 10 ഓവറില്‍ 136 റണ്‍സാണ് വിട്ടുകൊടുത്തത്. ഭേദപ്പെട്ട തുക്കമായിരുന്നു പഞ്ചാബ് കിങ്‌സിന് ലഭിച്ചത്.
മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിങ്ങിനെ സംഘത്തിന് നഷ്‌ടമായിരുന്നു.7 പന്തില്‍ 9 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ ആര്‍ഷാദ് ഖാന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ശിഖര്‍ ധവാനും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് പവര്‍പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബിനെ 50/1 എന്ന നിലയില്‍ എത്തിച്ചു.
ഏഴാം ഓവറില്‍ ധവാനെ പിടികൂടാനുള്ള അവസരം ബാക്ക്‌വാര്‍ഡ് പോയിന്‍റില്‍ ആര്‍ച്ചര്‍ നഷ്‌ടപ്പെടുത്തി. പക്ഷേ തൊട്ടടുത്ത ഓവറില്‍ തന്നെ ധവാന്‍ (20 പന്തില്‍ 30) വീണു. പിയൂഷ് ചൗളയെ ആക്രമിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ പഞ്ചാബ് നായകനെ ഇഷാന്‍ കിഷന്‍ സ്‌റ്റംപ് ചെയ്യുകയായിരുന്നു. ഈ സമയം 7.2 ഓവറില്‍ 62/2 എന്ന നിലയിലായിരുന്നു പഞ്ചാബ്.