പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം. രാത്രി 7.30 ന് പൂനെയിലാണ് മത്സരം. പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമായതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുകൂട്ടരും ലക്ഷ്യം വെയ്‌ക്കുന്നില്ല. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ചെന്നൈ 23 റണ്‍സിന്‍റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
ചെന്നൈ കുപ്പായത്തിൽ ധോണിയുടെ 200-ാം മത്സരം:ചെന്നൈയെ സംബന്ധിച്ചിടത്തോളം വിജയത്തിനപ്പുറം മറ്റ് ടീമുകളുടെ വിജയത്തെയും ആശ്രയിച്ചായിരിക്കും പ്ളേ ഓഫ് വിധി നിർണയിക്കുക. ധോണി നായകസ്ഥാനത്ത് എത്തിയതോടെ ചെന്നൈ ടീമിന്‍റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങൾ വലിയ മാർജിനിൽ വിജയിച്ച് മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കൂടെ അടിസ്ഥാനത്തിൽ ആദ്യ നാലിൽ കടക്കാം എന്നാണ് ചെന്നൈയുടെ കണക്കുകൂട്ടൽ. ടീമിന്‍റെ പ്രധാന തലവേദനയായിരുന്ന ഓപ്പണിങ് കൂട്ടുകെട്ട് കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്കുയർന്നതാകും ചെന്നൈക്ക് ഏറെ ആത്‌മവിശ്വാസം നൽകുക.
ബൗളിങ് പ്രധാന പ്രശ്‌നം: റോബിൻ ഉത്തപ്പയുടേയും അമ്പാട്ടി റായ്‌ഡുവിന്‍റെയും ഫോമും ടീമിന് നിർണായകമാകും. ക്യാപ്‌റ്റന്‍റെ ഭാരം ഒഴിഞ്ഞതിനാൽ ജഡേജയും, അവസാന ഓവറുകളിൽ ധോണിയും തകർത്തടിച്ചാൽ ബാംഗ്ലൂർ ബൗളർമാർ വിയർക്കും. അതേ സമയം ബൗളിങ് നിരയാണ് ചെന്നൈക്ക് തിരിച്ചടിയാകുന്നത്. സ്ഥിരതയില്ലായ്‌മയാണ് പ്രധാന പ്രശ്‌നം. മുകേഷ് ചൗദരി വിക്കറ്റുകൾ നേടുന്നുണ്ടെങ്കിലും ധാരാളം തല്ലുകൊള്ളുന്നുണ്ട്.