മുംബൈ : ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 44 റണ്‍സിന്‍റെ തോല്‍വി. ഡല്‍ഹി ഉയര്‍ത്തിയ 216 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ 171 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഡല്‍ഹി- 215/ 5(20), കൊല്‍ക്കത്ത- 171 (19.4).
നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹമ്മദ് ചേര്‍ന്നാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. 33 പന്തില്‍ 54 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ 20 പന്തില്‍ 30 റണ്‍സെടുത്ത നിതീഷ് റാണ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
അജിന്‍ക്യ രാഹനെ (8), വെങ്കടേഷ് അയ്യര്‍ (18), സാം ബില്ലിങ്സ് (15), പാറ്റ് കമ്മിന്‍സ് (4), സുനില്‍ നരെയ്ന്‍ (4), ഉമേഷ് യാദവ് (0),ആന്ദ്രേ റസ്സല്‍ (24), റാസിഖ് സലാം (7) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. വരുണ്‍ ചക്രവര്‍ത്തി (1) പുറത്താവാതെ നിന്നു.
ഡല്‍ഹിക്കായി നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റ് വീഴ്‌ത്തിയത്. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത് 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ്. ശാര്‍ദുല്‍ താക്കൂര്‍ രണ്ടും ലളിത് യാദവ് ഒന്നും വിക്കറ്റുകള്‍ നേടി.
അടിച്ച് പൊളിച്ച് പൃഥ്വി ഷാ-വാര്‍ണര്‍ സഖ്യം : നേരത്തെ ഓപ്പണര്‍മാരായ പൃഥ്വി ഷാ, ഡേവിഡ് വാർണർ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഡല്‍ഹിക്ക് തുണയായത്. പൃഥ്വി ഷാ 29 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സും വാര്‍ണര്‍ 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സുമെടുത്തു.