ദുബായ് : അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഹാട്രിക് കിരീടമുയർത്തി ഇന്ത്യ. ശ്രീലങ്കക്കെതിരായ ഫൈനലിൽ മഴ കളിച്ചപ്പോൾ 38 ഓവറായി ചുരുക്കിയ മത്സരത്തിൽ ഒൻപത് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യ കപ്പ് കിരീട വിജയം കൂടിയാണിത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഇന്ത്യൻ ബോളർമാരുടെ ആക്രമണത്തിന് മുന്നിൽ അവർ തകര്‍ന്നു. ഇതിനിടെ മഴ വില്ലനായി എത്തിയതോടെ മത്സരം 38 ഓവറായി വെട്ടിച്ചുരുക്കുകയായിരുന്നു. ഇന്ത്യൻ ബോളർമാർ പിടിമുറുക്കിയതോടെ 38 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ വെറും 106 റണ്‍സില്‍ ശ്രീലങ്ക ഒതുങ്ങി.
വാലറ്റക്കാർ പൊരുതിയതിനാലാണ് ലങ്കൻ സ്കോർ മൂന്നക്കം കടന്നത്. ലങ്കൻ നിരയിൽ ആർക്കും തന്ന 20 റണ്‍സ് പോലും നേടാനായില്ല. ആദ്യത്തെ ഏഴ് ബാറ്റർമാരിൽ രണ്ടക്കം കടന്നത് 14 റണ്‍സെടുത്ത സതീഷ രാജപക്ഷയായിരുന്നു. യസിരു റോഡ്രിഗോ (19*), രവീന്‍ ഡിസില്‍വ (15), മതീഷ പതിരന (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.
ഇന്ത്യക്ക് വേണ്ടി വിക്കി ഓസ്‌ത്വാൽ മുന്ന് വിക്കറ്റും, കൗശൽ താബെ രണ്ട് വിക്കറ്റും നേടിയപ്പോൾ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവി കുമാര്‍, രാജ് ബവ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. എട്ടോവറിൽ മൂന്ന് മെയ്‌ഡൻ അടക്കം 11 റണ്‍സ് മാത്രം വിട്ടുനൽകിയാണ് ഓസ്‌ത്വാൽ മൂന്ന് വിക്കറ്റിട്ടത്.
ALSO READ:Sourav Ganguly| സൗരവ് ഗാംഗുലി ആശുപത്രി വിട്ടു,വീട്ടിൽ നിരീക്ഷണത്തിൽ കഴിയും
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ അനായാസം ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു.ഓപ്പണർ ആംക്രിഷ് രഘുവംശി(56*) അർധ സെഞ്ച്വറിയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഷെയ്‌ഖ് റഷീദ് പുറത്താകാതെ 31 റണ്‍സ് നേടി. ഇരുവരും ചേർന്ന് ഇന്ത്യക്ക് 96 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ഓപ്പണർ ഹർനൂർ സിങ്ങിനെ(8) യാണ് ഇന്ത്യക്ക് നഷ്‌ടമായത്.
ഇതുവരെ നടന്ന ഒൻപത് ടൂർണമെന്‍റുകളിൽ ഒരു തവണയൊഴിച്ച് മറ്റെല്ലാ തവണയും കിരീടത്തിൽ മുത്തമിട്ടത് ഇന്ത്യയായിരുന്നു. 1989, 2003, 2013, 2016, 2018, 2019 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയത്. അതേസമയം അഞ്ചാം തവണയാണ് ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലിൽ തോല്‍ക്കുന്നത്.