കാന്‍ബറ: ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കില്ല. കാന്‍ബറ ടി20യില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ട് പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഡേജ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ജഡേജ വിട്ടുനില്‍ക്കുമെന്ന് ബിസിസിഐ ട്വീറ്റിലൂടെയാണ് അറിയിച്ചത്. ജഡേജക്ക് പകരം ശര്‍ദുല്‍ ഠാക്കൂര്‍ ടി20യില്‍ കളിക്കും. അതേസമയം ജഡേജയുടെ പരിക്ക് സാരമുള്ളതാണോയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ടി20: പരിക്കേറ്റ ജഡേജ പുറത്ത്; ഠാക്കൂര്‍ ടീമില്‍
കാന്‍ബറ ടി20യില്‍ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം ശര്‍ദുല്‍ ഠാക്കൂര്‍ ടീം ഇന്ത്യക്ക് വേണ്ടി ടി20 പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ കളിക്കുമെന്ന് ബിസിസിഐ ട്വീറ്റ് ചെയ്‌തു
കാന്‍ബറയില്‍ പരിക്കേറ്റ ജഡേജക്ക് പകരം രണ്ടാം പകുതില്‍ യുസ്‌വേന്ദ്ര ചാഹലിനെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി ഇറക്കുകയായിരുന്നു. ചാഹലിനെ ഇറക്കാനുള്ള ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം ടീം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി. മത്സരത്തില്‍ 11 റണ്‍സിന്‍റെ ജയമാണ് വിരാട് കോലിയുടെ നേതതൃത്വത്തിലുള്ള ടീം ഇന്ത്യ സ്വന്തമാക്കിയത്. കാന്‍ബറയില്‍ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 92 റണ്‍സെന്ന നിലയില്‍ ടീം ഇന്ത്യ പരുങ്ങലിലായപ്പോള്‍ രവീന്ദ്ര ജഡേജയാണ് ടീം ഇന്ത്യക്ക് കരുത്തായത്. ഏഴാമനായി ഇറങ്ങിയ ജഡേജ പുറത്താകാതെ 44 റണ്‍സെടുത്തു.
ജഡേജയുടെ ഹെല്‍മെറ്റില്‍ പന്ത് തട്ടിയെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഓസ്‌ട്രേലിന്‍ ഓള്‍റൗണ്ടര്‍ ഹെന്‍ട്രിക്വിസ് മത്സര ശേഷം പറഞ്ഞു. എന്നാല്‍ ഓള്‍റൗണ്ടര്‍ക്ക് പകരക്കാരനായി ബൗളറായ ചാഹലിനെ ഇറക്കിയതില്‍ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൺകഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടിനെ വെക്കാനുള്ള ടീം ഇന്ത്യയുടെ അവകാശത്തെ താന്‍ ചോദ്യം ചെയ്യുന്നില്ല. ഐസിസിയുടെ നിയമം മികച്ചതാണ്. ഓള്‍റൗണ്ടര്‍ക്ക് പകരക്കാരനായി ബൗളറെ ഇറക്കിയതിലാണ് വിയോജിപ്പ്. ഐസിസിയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട് നിയമം നടപ്പാക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കണം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഹെന്‍ട്രിക്വിസ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും ഹെന്‍ട്രിക്വിസ് പറഞ്ഞു.